2023-ൽ പാർലമെന്റ് പാസാക്കിയ ചരിത്രപരമായ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ച നിയമം നടപ്പിലാക്കുന്ന തീയതി പിന്നീട് അറിയിക്കാമെന്നായിരുന്നു സർക്കാർ മുൻപ് സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ, ഈ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലിന്മേൽ പാർലമെന്റിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പഴയ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം.
നിലവിലെ നിയമം പ്രായോഗികമായി നടപ്പിലാക്കുന്നതിന് സാങ്കേതികമായ ചില തടസ്സങ്ങളുണ്ട്. രാജ്യത്ത് സെൻസസ് പൂർത്തിയാക്കിയ ശേഷം മണ്ഡല പുനർനിർണ്ണയം നടത്തിയാൽ മാത്രമേ വനിതാ സംവരണം പൂർണ്ണതോതിൽ നടപ്പിലാക്കാൻ സാധിക്കൂ. ഈ സാങ്കേതിക കടമ്പകൾ മറികടക്കാനാണ് സർക്കാർ പുതിയ ഭേദഗതി ബിൽ കൊണ്ടുവന്നത്. ഭേദഗതി ബിൽ പാസാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ, 2023-ലെ നിയമം അനുസരിച്ച് തന്നെ സെൻസസ് നടപടികൾക്ക് ശേഷം സംവരണം നടപ്പിലാക്കുക എന്ന ലക്ഷ്യവും ഈ വിജ്ഞാപനത്തിന് പിന്നിലുണ്ട്.
അതേസമയം, പുതിയ വനിതാ സംവരണ ഭേദഗതി ബിൽ പാസാക്കിയെടുക്കുക എന്നത് കേന്ദ്ര സർക്കാരിന് വലിയ വെല്ലുവിളിയാണ്. ഭരണഘടനാ ഭേദഗതി ബിൽ ആയതിനാൽ സഭയിൽ ഹാജരായ അംഗങ്ങളിൽ മൂന്നിലൊന്ന് ഭൂരിപക്ഷം ഇതിന് ആവശ്യമാണ്. നിലവിൽ ലോക്സഭയിലും രാജ്യസഭയിലും എൻ.ഡി.എയ്ക്ക് ഈ ഭൂരിപക്ഷമില്ലാത്തതിനാൽ പ്രതിപക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്. ലോക്സഭയിൽ ബിൽ പാസാക്കാൻ 360 വോട്ടുകൾ ആവശ്യമായിരിക്കെ, പ്രതിപക്ഷത്തിന്റെ സഹകരണമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നത് വോട്ടെടുപ്പിനെ നിർണ്ണായകമാക്കുന്നു.
Women’s Reservation Act comes into force; Centre issues notification, uncertainty over amendment bill



