ഉത്തരേന്ത്യയിൽ കനത്ത മഴയെത്തുടർന്ന് അസമിലും ഒഡീഷയിലും മിന്നൽ പ്രളയം രൂക്ഷമായി തുടരുന്നു. അസമിൽ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. സംസ്ഥാനത്ത് 1.92 ലക്ഷം പേരെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്. ശിവസാഗർ, ചരൈഡിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗാവ് എന്നീ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,994 പേരെ മാറ്റിപ്പാർപ്പിച്ചു. പ്രളയത്തിൽ 15,430 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലാവുകയും നിരവധി വീടുകളും റോഡുകളും തകരുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ ആറു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീഷയിലും പ്രളയസ്ഥിതി ഗുരുതരമായി തുടരുകയാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുംപ്പെട്ട് സംസ്ഥാനത്ത് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴ് ലക്ഷത്തോളം ആളുകളെയാണ് മഴക്കെടുതി ദുരിതത്തിലാക്കിയത്. പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്ന അവസ്ഥയിലാണ്. അതേസമയം, ഛത്തീസ്ഗഡിന് മുകളിലുള്ള ന്യൂനമർദം പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുന്നതിനാൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എങ്കിലും ദക്ഷിണ പടിഞ്ഞാറൻ ഒഡീഷയിലെ ചില ജില്ലകളിൽ ഇനിയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അസമിനും ഒഡീഷയ്ക്കും പുറമെ ഗുജറാത്തിലും കനത്ത മഴയും അതിശക്തമായ കാറ്റും നാശം വിതയ്ക്കുകയാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് ഗുജറാത്തിൽ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇവിടെ ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് 16,500 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രളയത്തിൽപ്പെട്ട് വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന 41 പേരെ രക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചു.
Assam and Odisha hit by flash floods: Heavy rains in North India; Massive damage





