ആൽബർട്ട: ലക്ഷക്കണക്കിന് വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ മുഖ്യപ്രതിയായ സെഞ്ചൂറിയൻ പ്രോജക്ട് നേതാവ് ഡേവിഡ് പാർക്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇലക്ഷൻസ് ആൽബർട്ട. ഔദ്യോഗിക വോട്ടർ പട്ടിക ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനോട് പാർക്കർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഗോർഡൻ മക്ലൂർ പ്രസ്താവനയിൽ അറിയിച്ചു.
ഏകദേശം മുപ്പത് ലക്ഷത്തോളം ആൽബർട്ടക്കാരുടെ പേരും വിലാസവും ഉൾപ്പെട്ട വോട്ടർ പട്ടികയാണ് ഡേവിഡ് പാർക്കറുടെ നേതൃത്വത്തിലുള്ള സംഘം കൈക്കലാക്കിയത്. കഴിഞ്ഞ മാസം ഈ പട്ടിക പരസ്യപ്പെടുത്തിയ ആപ്പ് നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പട്ടിക കൈവശം വെച്ചിരിക്കുന്നവർ അത് നശിപ്പിക്കണമെന്നും ഇനി ഉപയോഗിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്നും കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചത്. എന്നാൽ, ഇതിൽ ഒപ്പുവെക്കാൻ പാർക്കർ തയ്യാറായിട്ടില്ല. സംഭവത്തിൽ റോയൽ മൗണ്ടഡ് പോലീസ് (RCMP), പ്രൈവസി കമ്മീഷണർ എന്നിവർ പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ വേനൽക്കാലത്ത് ഒരു രാഷ്ട്രീയ പാർട്ടിക്ക് നൽകിയ വോട്ടർ പട്ടികയിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ സംഘാടകനായ പാർക്കർ ഇതിനുമുമ്പും തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ പിഴയൊടുക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നാണ് പാർക്കറുടെ വാദം. വോട്ടർ പട്ടിക ചോർച്ചയുമായി ബന്ധപ്പെട്ട് 500-ലധികം പേർക്ക് ഇലക്ഷൻസ് ആൽബർട്ട നോട്ടീസ് അയച്ചിട്ടുണ്ട്. അനുസരണക്കേട് തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പാർക്കർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Voter list leak: David Parker fails to cooperate with investigation; Elections Alberta faces legal action




