ചെന്നൈ : തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ടി.വി.കെ നിർണായക നീക്കം ആരംഭിച്ചു. സർക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷികളുടെ അടിയന്തര യോഗം ടി.വി.കെ നേതൃത്വം മറ്റന്നാൾ വിളിച്ചുചേർത്തിട്ടുണ്ട്. പുതിയൊരു രാഷ്ട്രീയ സഖ്യം രൂപീകരിച്ച് പ്രാദേശിക തലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ഈ നീക്കത്തിലൂടെ വിജയ് ലക്ഷ്യമിടുന്നത്. സഖ്യത്തിന്റെ പുതിയ പേര് സംബന്ധിച്ച ആലോചനകളും പാർട്ടി തലത്തിൽ സജീവമാണ്.
പുതിയ സഖ്യരൂപീകരണ ചർച്ചകളുടെ ആദ്യ പടിയായി വി.സി.കെ (Viduthalai Chiruthaigal Katchi) അധ്യക്ഷൻ തോൽ തിരുമാവളവന്റെ വസതിയിലെത്തി ടി.വി.കെ നേതാക്കളായ ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. സർക്കാരിന് നൽകുന്ന പിന്തുണയ്ക്ക് വിജയ്‌യുടെ നന്ദി അറിയിക്കാനായിരുന്നു ഈ സന്ദർശനം. മറ്റന്നാൾ നടക്കുന്ന നിർണായക യോഗത്തിലേക്ക് കോൺഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, മുസ്ലിം ലീഗ്, എം.ഡി.എം.കെ എന്നീ പാർട്ടികളെയും ടി.വി.കെ ഔദ്യോഗികമായി ക്ഷണിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡി.എം.കെ നേതൃത്വം നൽകുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസിന് (SPA) കനത്ത തിരിച്ചടി നൽകിക്കൊണ്ട് വൈക്കോയുടെ നേതൃത്വത്തിലുള്ള മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (MDMK) ഒമ്പത് വർഷത്തെ സഖ്യം അവസാനിപ്പിച്ചു. ഡി.എം.കെയുടെ ചില തീരുമാനങ്ങൾ ഹിന്ദുത്വ ശക്തികൾക്ക് വേരുറപ്പിക്കാൻ ഇടയാക്കുമെന്നും സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നിഷേധിച്ചുവെന്നും ആരോപിച്ചാണ് വൈക്കോയുടെ പിന്മാറ്റം. എം.ഡി.എം.കെ സഖ്യം വിട്ടതിന് തൊട്ടുപിന്നാലെ പാർട്ടിയിലെ ഒട്ടേറെ പ്രമുഖ ഭാരവാഹികൾ ഡി.എം.കെയിൽ ചേർന്നുവെങ്കിലും, വരാനിരിക്കുന്ന തദ്ദേശ-ഉപതെരഞ്ഞെടുപ്പുകളിൽ ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കുമെന്നാണ് വൈക്കോ പ്രഖ്യാപിച്ചിരിക്കുന്നത്.
Vijay prepares for new alliance; emergency meeting with supporting parties
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




