ചെന്നൈ: തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ ബജറ്റിൽ വിദ്യാഭ്യാസത്തിനും സ്ത്രീക്ഷേമത്തിനും വൻതുകയാണ് വകയിരുത്തിയിരിക്കുന്നത്. 2031-ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസത്തിന് 8,393 കോടി രൂപയും അനുവദിച്ച ബജറ്റിൽ, 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കാൻ 300 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം സാധ്യമാക്കുന്നതിനായി ‘വെട്രി ലാപ്ടോപ്പ് പദ്ധതി’യും പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കായി 125 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. 10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ‘സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്’ പദ്ധതിക്കായി 139 കോടി രൂപ വകയിരുത്തി. വനിതാ ക്ഷേമത്തിന്റെ ഭാഗമായി നവവധുക്കൾക്ക് ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുന്നതിനായി 812 കോടി രൂപയും ഗർഭിണികൾക്കുള്ള പരിചരണ കേന്ദ്രങ്ങൾക്കായി 23 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ കടബാധ്യത കണക്കിലെടുത്ത് മദ്യ ഉത്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി 1,000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താൻ തീരുമാനിച്ചു. മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും 90 കോടി ചെലവിൽ അഞ്ച് പുതിയ ഐ.ടി.ഐകളും ആരംഭിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടപ്പിലാക്കണമെന്ന് ധനമന്ത്രി കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടങ്ങളായി നടപ്പിലാക്കുമെന്നും 22,500 പേർക്ക് ഇ.വി മെക്കാനിക് പരിശീലനം നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.
Big announcements for education and women’s welfare; Vijay government’s first budget released
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




