മോൺട്രിയൽ: കാനഡയ്‌ക്കെതിരായ അമേരിക്കയുടെ വ്യാപാര യുദ്ധവും നികുതി വർദ്ധനവും തുടരുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ മദ്യവിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് വ്യക്തമാക്കി ക്യുബെക്ക് പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റ്. യുഎസ് മദ്യത്തിന്മേലുള്ള വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാലിഫോർണിയയിലെ 14 നിയമനിർമ്മാതാക്കൾ ക്രിസ്റ്റിൻ ഫ്രെഷെറ്റിന് കത്തയച്ച സാഹചര്യത്തിലാണ് പ്രവിശ്യാ ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. അമേരിക്ക അന്യായമായി ചുമത്തിയ തീരുവകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണം തുടരുമെന്നും, അതിന് ശേഷം മാത്രമേ നിലപാട് പുനഃപരിശോധിക്കൂ എന്നും ക്യുബെക്ക് പ്രീമിയറുടെ വക്താവ് അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്‌ക്കെതിരെ ഏർപ്പെടുത്തിയ അധിക നികുതികൾക്ക് മറുപടിയായാണ് കഴിഞ്ഞ വർഷം ക്യുബെക്ക് ഉൾപ്പെടെയുള്ള കനേഡിയൻ പ്രവിശ്യകൾ അമേരിക്കൻ മദ്യം ബഹിഷ്കരിക്കാൻ തുടങ്ങിയത്. ഇതിനോടകം സസ്‌കാച്ചെവാൻ, ആൽബർട്ട എന്നീ പ്രവിശ്യകൾ വിലക്ക് പിൻവലിച്ചെങ്കിലും ഒന്റാരിയോയും ക്യുബെക്കും നിയന്ത്രണങ്ങളുമായി മുന്നോട്ട് പോവുകയാണ്. നിലവിലെ വിലക്ക് മൂലം 2024 മുതൽ 2025 വരെയുള്ള കാലയളവിൽ കാനഡയിലേക്കുള്ള അമേരിക്കൻ വൈൻ കയറ്റുമതിയിൽ 77 ശതമാനവും, സ്പിരിറ്റ്സ് കയറ്റുമതിയിൽ 63 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അമേരിക്കൻ വിപണിക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
അതേസമയം, ഈ ബഹിഷ്‌കരണം ട്രംപിനെയല്ല, മറിച്ച് കാലിഫോർണിയയിലെ വൈൻ നിർമാതാക്കളെയും കാനഡയിലെ ഉപഭോക്താക്കളെയും മാത്രമാണ് ബാധിക്കുന്നതെന്ന് കാലിഫോർണിയ കോൺഗ്രസ് അംഗം മൈക്ക് തോംപ്സൺ സിബിസി റേഡിയോയോട് പറഞ്ഞു. മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ വിലക്ക് നീക്കാനുള്ള കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അമേരിക്കൻ മദ്യത്തിന്റെ അഭാവത്തിൽ ക്യുബെക്കിലും ഒന്റാരിയോയിലും പ്രാദേശിക വൈൻ വിൽപ്പന യഥാക്രമം 70%, 83% എന്നിങ്ങനെ വലിയ തോതിൽ വർദ്ധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷയത്തിൽ യുഎസ് പ്രതിനിധി സഭയിൽ കാനഡയ്‌ക്കെതിരെ പുതിയ ബില്ലുകൾ അവതരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലും, തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാനാണ് കനേഡിയൻ പ്രവിശ്യകളുടെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'US liquor will be distributed only if tariffs are withdrawn': Quebec Premier hardens stance.






