മോൺട്രിയൽ: ക്യുബെക് പ്രവിശ്യയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വീടുകൾക്കും വൈദ്യുതി ശൃംഖലകൾക്കും കനത്ത നാശനഷ്ടം. ലോറൻഷ്യൻസ് മേഖലയിലുള്ള ഹാരിങ്ടൺ പട്ടണത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രവിശ്യയിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അധികൃതർ തിരച്ചിലും അന്വേഷണവും ഊർജ്ജിതമാക്കി.
ചൊവ്വാഴ്ച വൈകീട്ട് 5:24-നും 5:42-നും ഇടയിലാണ് ബെൽ ഫാൾസിനും ലേക്ക് മാക്‌ഡൊണാൾഡിനും മധ്യേ ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് പരിസ്ഥിതി കാനഡയുടെ റഡാർ പരിശോധനയിൽ വ്യക്തമായി. അതിശക്തമായ കാറ്റിൽ ഒരു വീട് ഇരുന്നിടത്തുനിന്ന് തെന്നിമാറുകയും കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോവുകയും ചെയ്തു. കൂടാതെ, വനമേഖലയ്ക്കും ഹൈഡ്രോ-ക്യുബെക്കിന്റെ വൈദ്യുതി തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുറേ ഭാഗത്തെ മരങ്ങളും വൈദ്യുതി തൂണുകളും കാറ്റിൽ ഒടിഞ്ഞുവീണു. റഡാറിൽ പതിഞ്ഞ കാറ്റിന്റെ വഴിയും കറന്റ് പോയ സ്ഥലങ്ങളും ഒന്നുതന്നെയാണെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയോടെ പ്രദേശത്തെ കാലാവസ്ഥ ശാന്തമായതിനെ തുടർന്ന് ഇടിമിന്നൽ മുന്നറിയിപ്പുകൾ അധികൃതർ പിൻവലിച്ചു. തകർന്നു വീണ മരങ്ങളും ലൈനുകളും നീക്കം ചെയ്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Cyclone wreaks havoc in the Laurentians; houses and power poles destroyed, widespread damage.






