വാഷിംഗ്ടൺ: അമേരിക്കയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനോട് അനുബന്ധിച്ച് വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ പരിശോധനകളും വിസ നിയന്ത്രണങ്ങളും അന്താരാഷ്ട്ര തലത്തിൽ കായികതാരങ്ങൾക്കും ആരാധകർക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എസ്. വിമാനത്താവളങ്ങളിൽ എത്തിയ വിവിധ രാജ്യങ്ങളിലെ ദേശീയ ടീം അംഗങ്ങൾക്കും ഔദ്യോഗിക പ്രതിനിധികൾക്കും മണിക്കൂറുകളോളം നീണ്ട പരിശോധനകളും വിസ തടസ്സങ്ങളും നേരിടേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര ടീമുകൾക്കാണ് യു.എസ്. വിമാനത്താവളങ്ങളിൽ അസാധാരണമായ പരിശോധനകൾ നേരിടേണ്ടി വന്നത്. ഉസ്ബെക്കിസ്ഥാൻ ദേശീയ ടീം അംഗങ്ങളെയും അവരുടെ സാമഗ്രികളെയും ബോംബ് കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ച് പരിശോധിച്ചതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പുറത്തുവന്നു. ഇറാഖ് ദേശീയ ടീമിലെ പ്രമുഖ താരം അയ്മൻ ഹുസൈനെ യു.എസ്സിലേക്ക് പ്രവേശിക്കുന്നതിനിടെ ചോദ്യം ചെയ്യലിനായി ഏഴ് മണിക്കൂറോളം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. സ്വിറ്റ്സർലൻഡ് താരം എംബോളോയുടെ വിസ രേഖകൾ ദിവസങ്ങളോളം നീണ്ട സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ടീമിനൊപ്പം ചേരാൻ അനുമതി നൽകിയത്. ദക്ഷിണാഫ്രിക്കൻ ടീമിലെ ഒരു വിഭാഗം അംഗങ്ങൾക്ക് വിസ ലഭിക്കാൻ വൈകിയതുമൂലം അവർ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് അമേരിക്കയിൽ എത്തിയത്. സെനഗൽ ടീമിലെ ജീവനക്കാരെ ഷൂസ് അഴിച്ച് ദീർഘനേരം പരിശോധനയ്ക്ക് വിധേയമാക്കിയത് വിമാനത്താവളത്തിൽ വംശീയ അധിക്ഷേപ ആരോപണങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
ടീം അംഗങ്ങൾക്ക് പുറമേ ഔദ്യോഗിക പ്രതിനിധികൾക്കും ആരാധകർക്കും വിസ നിഷേധിക്കപ്പെട്ടത് ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനെ ബാധിച്ചിരിക്കുകയാണ്. 2025-ലെ മികച്ച ആഫ്രിക്കൻ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ഒമർ ആർട്ടാന് നയതന്ത്ര പാസ്പോർട്ട് ഉണ്ടായിരുന്നിട്ടും യു.എസ്. ഇമിഗ്രേഷൻ വിഭാഗം വിസ നിഷേധിച്ച് തിരിച്ചയച്ചു. ഇതോടെ ടൂർണമെന്റിൽ അദ്ദേഹത്തിന് മത്സരങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ദേശീയ ടീമിന് തുർക്കിയിലെ യു.എസ്. കോൺസുലേറ്റിൽ വിസ നടപടികൾക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നുവെന്നുമാത്രമല്ല, ഡെലഗേഷനിലെ 15 അംഗങ്ങൾക്ക് വിസ നിഷേധിക്കുകയും ചെയ്തു. മത്സരദിവസങ്ങളിൽ മാത്രമാണ് ഇറാന് യു.എസ്സിൽ പ്രവേശനാനുമതി നൽകിയത്. കൂടാതെ, വിസയില്ലാതെ യാത്ര ചെയ്യാൻ ESTA പ്രോഗ്രാം പ്രകാരം അർഹതയുണ്ടായിരുന്ന ചില സ്കോട്ടിഷ് ആരാധകരുടെ യാത്രാ അനുമതിയും യാത്രയ്ക്ക് തൊട്ടുമുമ്പ് റദ്ദാക്കപ്പെട്ടു. വിസ സംബന്ധിച്ച ഇത്തരം കടുത്ത നിലപാടുകൾക്കെതിരെ കായിക ലോകത്ത് നിന്ന് പ്രതിഷേധം ശക്തമാകുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US completes security for World Cup; stricter screening at airports, stars in crisis










