ഒന്റാരിയോ; പുതിയ 50 ശതമാനം തീരുവ ബുധനാഴ്ച മുതൽ നിലവിൽ വരാനിരിക്കെ കാനഡ-യുഎസ് വ്യാപാര ചർച്ചകൾ നിർണായക ഘട്ടത്തിൽ. അമേരിക്കൻ മദ്യവിൽപ്പന പുനഃസ്ഥാപിക്കണമെന്ന ആവശ്യവും പ്രവിശ്യകളുടെ എതിർപ്പും ഒട്ടാവയ്ക്ക് വെല്ലുവിളി. വാഷിങ്ടണുമായി നടക്കുന്ന വ്യാപാര ചർച്ചകളിൽ പുതിയ യുഎസ് തീരുവ ഒഴിവാക്കാനുള്ള ധാരണയിലെത്താൻ കഴിയുമോ എന്ന കാര്യത്തിൽ കാനഡയിലെ ചില ചർച്ചാ പ്രതിനിധികൾക്ക് ആശങ്ക.
ബുധനാഴ്ച മുതൽ ഏകദേശം 28 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം പുതിയ തീരുവ ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. നിലവിൽ സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ, ലംബർ തുടങ്ങിയ മേഖലകൾ നേരിടുന്ന ഉയർന്ന തീരുവയിൽ ഇളവ് നേടാനും ഒട്ടാവ ശ്രമിക്കുന്നുണ്ട്. കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീറും ഞായറാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒരാഴ്ചയ്ക്കിടെ ഇരുവരും നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.
READ MORE ; ഗ്രേഡുകളുടെ സമ്മർദം കുറയ്ക്കാൻ പുതിയ പരീക്ഷണം; അമേരിക്കൻ സർവകലാശാലയിൽ ‘പാസ്-ഫെയിൽ’ രീതിക്ക് തുടക്കം
പുതിയ 50 ശതമാനം തീരുവ ഒഴിവാക്കുന്നതിനൊപ്പം നിലവിലുള്ള മേഖലാ അടിസ്ഥാനത്തിലുള്ള തീരുവകളിലും ഇളവ് നേടുന്ന ഒരു ‘സമഗ്ര കരാർ’ ആണ് കാനഡ ലക്ഷ്യമിടുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. അതേസമയം, അമേരിക്കൻ മദ്യത്തിന് കാനഡയിലെ വിപണി വീണ്ടും തുറക്കണമെന്നത് യുഎസ് ഭരണകൂടം ചർച്ചകളിലെ പ്രധാന നിബന്ധനയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ മദ്യവിൽപ്പന പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് പ്രവിശ്യകളാണ്.
ആൽബട്ടയും സസ്‌കാച്ചെവനും മാത്രമാണ് അമേരിക്കൻ മദ്യവിൽപ്പന പുനരാരംഭിച്ചിട്ടുള്ളത്. ഒന്റാറിയോ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകൾ സ്വന്തം വ്യവസായങ്ങൾക്ക് താരിഫ് ഇളവ് ലഭിക്കാതെ അമേരിക്കൻ മദ്യത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കില്ലെന്ന നിലപാടിലാണ്. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്, സ്റ്റീൽ, വാഹന, വനം, കാർഷിക, നിർമാണ മേഖലകൾക്ക് സംരക്ഷണം നൽകുന്ന ‘ന്യായമായ കരാർ’ ലഭിച്ചാൽ മാത്രമേ അമേരിക്കൻ മദ്യം വീണ്ടും ഷെൽഫുകളിൽ എത്തിക്കൂ എന്ന് വ്യക്തമാക്കി. അതേസമയം, ക്യൂബെക്ക് പ്രീമിയർ ക്രിസ്റ്റീൻ ഫ്രെഷെറ്റ് കാനഡയുടെ ഡയറി മേഖലയിലെ ‘സപ്ലൈ മാനേജ്മെന്റ്’ സംവിധാനത്തിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് പറഞ്ഞു. യുഎസ് കർഷകർക്ക് കനേഡിയൻ ഡയറി വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്നത് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
ബ്രിട്ടിഷ് കൊളംബിയയും ലംബർ മേഖലയിലെ തീരുവയിൽ ഇളവ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. പ്രീമിയർ ഡേവിഡ് എബി, സോഫ്റ്റ്‌വുഡ് ലംബർ മേഖലയെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കാതെ അമേരിക്കൻ മദ്യത്തിന്റെ വിലക്ക് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി. നിലവിലെ യുഎസ് നിർദേശത്തിൽ ലംബർ തീരുവയിൽ കാര്യമായ ഇളവില്ലെന്നും ഈ വിഷയം പ്രത്യേകമായി ചർച്ച ചെയ്യാനാണ് അമേരിക്കൻ നിലപാടെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ തീരുവകൾ ബുധനാഴ്ച പ്രാബല്യത്തിൽ വന്നാൽ ബ്രിട്ടിഷ് കൊളംബിയയുടെ ഏകദേശം 13 ശതമാനം കയറ്റുമതിയും ക്യൂബെക്കിന്റെ 10 ശതമാനം കയറ്റുമതിയും ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, കാനഡയും യുഎസും തമ്മിലുള്ള ചർച്ചകളിൽ വലിയ അന്തരം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് ക്യൂബെക്ക് സാമ്പത്തിക മന്ത്രി ബെർണാർഡ് ഡ്രെയിൻവിൽ പറയുന്നത്. തീരുവ നടപ്പാക്കുന്നത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാറ്റിവയ്ക്കുമെന്നതിന് നിലവിൽ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവിശ്യകളും ഫെഡറൽ സർക്കാരും ഒരുമിച്ച് ‘ടീം കാനഡ’ സമീപനം സ്വീകരിക്കണമെന്ന് ലെബ്ലാങ്കും കാനഡയുടെ യുഎസ് ചീഫ് ട്രേഡ് നെഗോഷിയേറ്റർ ജാനിസ് ഷാരറ്റും ആവശ്യപ്പെട്ടു. എന്നാൽ പ്രവിശ്യകളുടെ വ്യത്യസ്ത നിലപാടുകൾ ഒട്ടാവയുടെ ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുകയാണ്. കരാർ സാധ്യമാകാതെ പുതിയ തീരുവകൾ പ്രാബല്യത്തിൽ വന്നാൽ തിരിച്ചടിക്കാനുള്ള നടപടികളുടെ പട്ടിക തയ്യാറാക്കാൻ നേരത്തെ പ്രവിശ്യകളോട് ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ചത്തെ സമയപരിധി നീട്ടാൻ യുഎസ് തയ്യാറല്ലെന്ന സൂചനകൾ ശക്തമാകുന്നതിനിടെ, കാനഡ-യുഎസ് വ്യാപാര ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പുതിയ തീരുവ ഒഴിവാക്കാൻ സമഗ്ര കരാർ സാധ്യമാകുമോ, അതോ ഇരു രാജ്യങ്ങളും വീണ്ടും വ്യാപാര സംഘർഷത്തിലേക്ക് നീങ്ങുമോ എന്നതാണ് ഇനി നിർണായകം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





