ഡി.സി; അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ ഒന്നാം വർഷ വിദ്യാർഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ഗ്രേഡിംഗ് രീതി നടപ്പാക്കുന്നു. 2027ലെ ശരത്കാല സെമസ്റ്റർ മുതൽ തിരഞ്ഞെടുത്ത ഒന്നാം വർഷ വിദ്യാർഥികളുടെ ആദ്യ സെമസ്റ്ററിലെ ഗ്രേഡുകൾ GPAയിൽ ഉൾപ്പെടുത്താതിരിക്കാനാണ് തീരുമാനം. പകരം ‘പാസിംഗ്’ അല്ലെങ്കിൽ ‘നോ-ക്രെഡിറ്റ്’ എന്ന രീതിയിലായിരിക്കും ഫലം രേഖപ്പെടുത്തുക.
സർവകലാശാലയിലെ കോളജ് ഓഫ് ലിറ്ററേച്ചർ, സയൻസ് ആൻഡ് ആർട്സ് (LSA) ആണ് പദ്ധതിക്ക് രൂപം നൽകുന്നത്. വിദ്യാർഥികളെ ആദ്യ വർഷം ആത്മവിശ്വാസത്തോടെ ആരംഭിക്കാൻ സഹായിക്കുകയും കോളജ് പ്രായത്തിലുള്ളവരിൽ വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രേഡുകൾക്കായുള്ള അമിത മത്സരം ഒഴിവാക്കി വിദ്യാർഥികളുടെ ക്ഷേമത്തിനും പരസ്പര സഹകരണത്തിനും കൂടുതൽ പ്രാധാന്യം നൽകുകയാണ് ലക്ഷ്യമെന്ന് സർവകലാശാല വ്യക്തമാക്കി.
ഗ്രേഡില്ലാത്ത ആദ്യ സെമസ്റ്റർ വിദ്യാർഥികളിലെ അക്കാദമിക് സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഓന്റാരിയോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ എജ്യുക്കേഷനിലെ പി.എച്ച്.ഡി വിദ്യാർഥിയായ സൂസൻ ഹേയ്ക്ക് പദ്ധതിയെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണുള്ളത്. കാനഡയിലെ ചില പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിലും ‘ക്രെഡിറ്റ്/നോ-ക്രെഡിറ്റ്’ രീതികൾ നിലവിലുണ്ടെന്നും ഇത് പുതിയ വിദ്യാർഥികൾക്ക് വ്യത്യസ്ത വിഷയങ്ങൾ പരീക്ഷിക്കാൻ അവസരം നൽകുമെന്നും അവർ പറഞ്ഞു.
യൂണിവേഴ്സിറ്റിയിലെ ആദ്യ സെമസ്റ്ററിലേക്ക് പുതുതായി എത്തുന്ന വിദ്യാർഥികൾക്ക് ഈ രീതി അക്കാദമിക് അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സഹായിക്കുമെന്ന് ഹേ അഭിപ്രായപ്പെട്ടു. ഗ്രേഡുകളെക്കുറിച്ചുള്ള അമിത ആശങ്ക ഒഴിവാക്കി പഠനത്തിലെ വെല്ലുവിളികൾ, താൽപര്യങ്ങൾ, സ്വന്തം കഴിവുകൾ എന്നിവ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു. ഓരോ പരീക്ഷയെയും മൂല്യനിർണയത്തെയും പഠനത്തിനുള്ള അവസരമായി കാണാനും ആവശ്യമെങ്കിൽ പിന്തുണ തേടാനും വിദ്യാർഥികൾക്ക് ഇതിലൂടെ കൂടുതൽ അവസരം ലഭിക്കും.
എന്നാൽ ഗ്രേഡുകൾ മറച്ചുവയ്ക്കുന്നതുകൊണ്ട് മാത്രം വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നതാണ് പ്രധാന ആശങ്ക. പഠനസഹായം, സുഹൃത്തുക്കളെയും പിന്തുണാ ശൃംഖലയെയും കണ്ടെത്താനുള്ള അവസരം, കൗൺസിലിംഗ്, സാമ്പത്തിക സഹായം തുടങ്ങിയ സംവിധാനങ്ങളും ഒപ്പം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഹേ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് മികച്ച പ്രകടനം നടത്താൻ ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ നിലവിലില്ലെങ്കിൽ, ഗ്രേഡുകൾ GPAയിൽ ഉൾപ്പെടുത്താത്ത നയം മാത്രം കാര്യമായ മാറ്റമുണ്ടാക്കില്ലെന്നും അവർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
New experiment to reduce grade-related pressure; American university introduces ‘pass-fail’ system.





