ഷാർജ: യുഎഇയിലെ ഷാർജയിൽ പ്രവാസി സമൂഹത്തെ നടുക്കിയ ദാരുണ സംഭവത്തിൽ രണ്ടര വയസ്സുകാരനായ പാകിസ്ഥാനി ബാലൻ മുഹമ്മദ് അർഷമാൻ കൊല്ലപ്പെട്ടു. താമസസ്ഥലത്തെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസ് ജനാലയിലൂടെ അയൽവാസികളായ പത്ത് വയസ്സുള്ള രണ്ട് പെൺകുട്ടികൾ ചേർന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഷാർജ പൊലീസ് പ്രതികളായ കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും തുടർ അന്വേഷണങ്ങൾക്കായി കേസ് ശിശുസംരക്ഷണ അതോറിറ്റിക്ക് (ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റി) കൈമാറുകയും ചെയ്തു.
കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രം ഫ്ലാറ്റിനുള്ളിലേക്ക് കയറിയ സമയത്താണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. പുറത്ത് കോറിഡോറിൽ കളിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാൾ പടിക്കെട്ടിന്റെ വാതിൽ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിക്കുകയും, കുഞ്ഞ് അങ്ങോട്ട് ചെന്നയുടൻ രണ്ടാമത്തെ പെൺകുട്ടി വാതിൽ പെട്ടെന്ന് അടയ്ക്കുകയുമായിരുന്നു. തുടർന്ന് പടിക്കെട്ടിനോട് ചേർന്നുള്ള ജനലിന്റെ തുറന്ന ഭാഗത്തുനിന്നും ഏകദേശം 14 മീറ്റർ താഴ്ചയുള്ള നിലത്തേക്ക് ഇവർ കുഞ്ഞിനെ എടുത്തെറിയുകയായിരുന്നു. പ്രതികളായ രണ്ട് കുട്ടികളിൽ ഒരാൾ മലയാളി കുടുംബത്തിലെയും മറ്റേയാൾ തമിഴ് കുടുംബത്തിലെയും അംഗമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കെട്ടിടത്തിൽ നിന്നും പെട്ടെന്ന് വലിയ നിലവിളി ശബ്ദം കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരനും മറ്റുള്ളവരും ഓടിയെത്തുന്നത്. താഴത്തെ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന മകനെ കെട്ടിപ്പിടിച്ച് അമ്മ നിലവിളിക്കുന്നത് കണ്ട ഉടൻ തന്നെ പൊലീസിലും ആംബുലൻസ് വിഭാഗത്തിലും വിവരമറിയിക്കുകയായിരുന്നു. യുഎഇയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശി സജ്ജാദ് ഹുസൈന്റെ മകനാണ് മരിച്ച അർഷമാൻ. അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിൽ ജനിച്ച മകന്റെ ദാരുണ വിയോഗത്തിൽ തകർന്ന ഈ കുടുംബം താൽക്കാലികമായി നാട്ടിലേക്ക് മടങ്ങി.
തന്റെ മകനെ വളരെ സ്നേഹത്തോടെ വിളിച്ച് വരുത്തിയാണ് അവർ ഈ ക്രൂരത ചെയ്തതെന്നും കൺമുന്നിൽ നടന്നത് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പിതാവ് സജ്ജാദ് ഹുസൈൻ കണ്ണീരോടെ പറഞ്ഞു. ഇത്രയും ചെറിയ പെൺകുട്ടികൾക്ക് ഒരു കുഞ്ഞിനോട് ഇത്തരമൊരു ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമല്ല. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പോലും ജീവിതം തകിടം മറിക്കുമെന്നും സജ്ജാദ് ഓർമിപ്പിച്ചു. സംഭവസ്ഥലത്ത് മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയ യുഎഇ ഫോറൻസിക് സംഘവും സിഐഡിയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Two-year-old boy killed after being thrown from third floor in Sharjah; two girls in custody
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





