യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എൻ.ബി.സി ന്യൂസ് ആങ്കർ ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള ‘മീറ്റ് ദ പ്രസ്’ അഭിമുഖം നാടകീയമായി അവസാനിച്ചു. രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ചുള്ള തുടർച്ചയായ ചോദ്യങ്ങളിൽ പ്രകോപിതനായ ട്രംപ്, അഭിമുഖം പാതിവഴിയിൽ ഉപേക്ഷിക്കുകയും മൈക്രോഫോൺ ഊരിയെറിഞ്ഞ് ഹാളിൽ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു.
കാലിഫോർണിയയിൽ നടന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് തർക്കങ്ങളുടെ തുടക്കം. വോട്ടെടുപ്പ് കഴിഞ്ഞ് നാല് ദിവസമായിട്ടും അന്തിമഫലം പ്രഖ്യാപിക്കാത്തത് ചൂണ്ടിക്കാട്ടിയ ട്രംപ്, വോട്ടെണ്ണൽ വൈകുന്നത് വൻ അട്ടിമറിയുടെ തെളിവാണെന്ന് ആരോപിച്ചു. എന്നാൽ ഈ ആരോപണത്തിന് വ്യക്തമായ എന്തെങ്കിലും തെളിവുണ്ടോ എന്ന് ക്രിസ്റ്റൻ വെൽക്കർ ആവർത്തിച്ച് ചോദിച്ചപ്പോൾ, ഞാൻ പലരിൽ നിന്നും ഇത് കേൾക്കുന്നുണ്ട്, നിങ്ങൾ അത് നോക്കിയാൽ തന്നെ മനസ്സിലാകും എന്നായിരുന്നു ട്രംപിന്റെ മറുപടി. യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് ഔദ്യോഗിക തെരഞ്ഞെടുപ്പ് നിരീക്ഷകർ വ്യക്തമാക്കിയിട്ടുണ്ടെന്നും, വോട്ടെണ്ണൽ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ മാത്രമാണ് ഉദ്യോഗസ്ഥർ സമയമെടുക്കുന്നതെന്നും വെൽക്കർ മറുപടി നൽകി.
തർക്കം മുറുകിയതോടെ ട്രംപ് പ്രാദേശിക ഉദ്യോഗസ്ഥർക്കും അവതാരകയ്ക്കുമെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി. കാലിഫോർണിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്ന് പറഞ്ഞ ട്രംപ്, അവതാരകയോട് നിങ്ങളും അങ്ങനെയുള്ള ഒരു വ്യക്തിയാണ് എന്ന് ആരോപിച്ചു. എന്നാൽ ഞാൻ അഴിമതിക്കാരിയല്ല എന്ന് ക്രിസ്റ്റൻ വെൽക്കർ ഉടനടി ശക്തമായി മറുപടി നൽകി. ഇതോടെ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ, ഇത്രയും മതി, നമുക്കിത് ഇവിടെ അവസാനിപ്പിക്കാം, താങ്ക് യൂ ഡാർലിംഗ് എന്ന് പറഞ്ഞ് ട്രംപ് മൈക്രോഫോൺ ഊരി നിലത്തേക്കിട്ട് അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
പ്രമുഖ മാധ്യമപ്രവർത്തകരുമായി ട്രംപ് പരസ്യമായി കോർക്കുന്നത് ഇതാദ്യമല്ല. മുൻപ് സി.എൻ.എൻ മാധ്യമപ്രവർത്തക കെയ്റ്റ്‌ലൻ കോളിൻസിനെതിരെയും ട്രംപ് സമാനമായ രീതിയിൽ വ്യക്തിപരമായ പരാമർശം നടത്തിയിരുന്നു. അവർ സുന്ദരിയാണ്, പക്ഷേ ഒരിക്കലും ചിരിക്കില്ല, അവരുടെ കണ്ണുകളിൽ വെറുപ്പ് കാണാം എന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്. സംഭവത്തെക്കുറിച്ച് എൻ.ബി.സി ന്യൂസോ വൈറ്റ് ഹൗസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Trump Walks Out of ‘Meet the Press’ Interview
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






