വാഷിംഗ്ടൺ: കാനഡയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ കാറുകൾക്കും ട്രക്കുകൾക്കും ഓട്ടോമൊബൈൽ ഭാഗങ്ങൾക്കും സ്റ്റീലിനും 50 ശതമാനം വരെ ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.ജനുവരി 1 മുതൽ പുതിയ നികുതി നിരക്കുകൾ നിലവിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ കടുത്ത നിലപാട് പരസ്യമാക്കിയത്.
കാനഡയെ ഇനി ഒരു യു.എസ് സംസ്ഥാനത്തെപ്പോലെ പരിഗണിക്കാൻ കഴിയില്ലെന്നും, വ്യാപാര ഇടപാടുകൾ നടത്താൻ ലോകത്തിലെ തന്നെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് കാനഡയെന്നും ട്രംപ് ആരോപിച്ചു. വർഷങ്ങളായി കാനഡ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നാണ് യു.എസ് നിലപാട്. കാനഡ അവരുടെ ബിസിനസ്സിന്റെ 95 ശതമാനവും അമേരിക്കയുമായാണ് നടത്തുന്നത്. എന്നാൽ അമേരിക്കയ്ക്ക് കാനഡയെ ആവശ്യമില്ലെന്നും, കാനഡയ്ക്കാണ് അമേരിക്കയെ ആവശ്യമെന്നുമാണ് ട്രംപിന്റെ പ്രധാന വിമർശനം.
READ MORE: ആൽബർട്ട സ്വതന്ത്ര രാജ്യമായാൽ എന്തൊക്കെ മാറും? മാതൃക പുറത്തുവിട്ട് പ്രോസ്പെരിറ്റി പ്രോജക്ട്

വ്യാപാര കരാറുകളിലെ ധാരണകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ വെള്ളിയാഴ്ച വൈകിട്ട് വരെ നടന്ന ചർച്ചകൾ അന്തിമ തീരുമാനത്തിലെത്താതെ അവസാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ 20 ബില്യൺ ഡോളറിന്റെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് ചുമത്തിയ തീരുവയ്ക്ക് മറുപടിയായി കാനഡ തിരിച്ചടിയായി നികുതി ചുമത്താൻ ഒരുങ്ങിയതോടെയാണ് വ്യാപാര യുദ്ധം രൂക്ഷമായത്. മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിന് കാനഡയ്ക്ക് മേൽ അമേരിക്ക കർശന നിയന്ത്രണങ്ങൾ വച്ചതിനെ തുടർന്നാണ് ചർച്ച നിർത്തിവച്ചതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





