ഒട്ടാവ: ആഗോളതലത്തിൽ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായി കാനഡയെ മാറ്റുമെന്ന പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രഖ്യാപനങ്ങൾക്ക് തിരിച്ചടിയായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. പണപ്പെരുപ്പവും ഉയർന്ന ജീവിതച്ചെലവും മൂലം സാധാരണക്കാരായ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രധാനമന്ത്രി അന്താരാഷ്ട്ര തലത്തിൽ വിപുലമായ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക രംഗം തകർച്ച നേരിടുന്നത്. തുടർച്ചയായ രണ്ട് പാദങ്ങളിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (GDP) രേഖപ്പെടുത്തിയ ഇടിവാണ് കാനഡയെ സാങ്കേതികമായി മാന്ദ്യത്തിലേക്ക് തള്ളിവിട്ടത്.
അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളും കസ്റ്റംസ് നികുതി വർധനയുമാണ് കാനഡയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. കാനഡയുടെ കയറ്റുമതിയുടെ 70 ശതമാനവും അമേരിക്കയിലേക്കാണെന്നിരിക്കെ, യു.എസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കനേഡിയൻ കമ്പനികളെ സാരമായി ബാധിച്ചു. അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം കാനഡയുടെ സാമ്പത്തിക വളർച്ച 1.6 ശതമാനമായി ചുരുങ്ങുമെന്നാണ് പ്രവചനം. എന്നാൽ വരും വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്ന് ഒഇസിഡി (OECD) പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം ആശങ്കാജനകമാണ്.
കാനഡയിലെ ഭൂരിഭാഗം ജനങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉയർന്ന ജീവിതച്ചെലവാണ്. മാർച്ചിലെ കണക്കുകൾ പ്രകാരം പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി ഉയർന്നു. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധനവില വർധിച്ചതാണ് പണപ്പെരുപ്പം വീണ്ടും ഉയരാൻ കാരണമായത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം ഭവന വായ്പകളുടെ പലിശനിരക്ക് വർധിച്ചതും കനേഡിയൻ കുടുംബങ്ങളെ കടക്കെണിയിലാക്കി. ജി7 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള കുടുംബങ്ങൾ ഉള്ളത് ഇപ്പോൾ കാനഡയിലാണ്.
പ്രത്യേകിച്ച് യുവാക്കളും വാടകയ്ക്ക് താമസിക്കുന്നവരുമാണ് ഈ പ്രതിസന്ധിയുടെ യഥാർത്ഥ ഇരകൾ. ഭവന വിപണിയിലെ വിലവർധനവ് കാരണം സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് സാധാരണക്കാർക്ക് അപ്രാപ്യമായി മാറിക്കഴിഞ്ഞു. ജനസംഖ്യയിൽ 35 ശതമാനത്തിലധികം ആളുകൾ തങ്ങളുടെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന് സർവേകളിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ പൊതു തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായി തുടരുമ്പോൾ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 13.4 ശതമാനമായി ഉയർന്നു നിൽക്കുകയാണ്. ഇത് കോവിഡ് കാലത്തിന് മുൻപുള്ള ശരാശരിയേക്കാൾ വളരെ കൂടുതലാണ്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അടിസ്ഥാന സൗകര്യ വികസനത്തിലും പ്രതിരോധ മേഖലയിലും വലിയ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കുന്നുണ്ടെങ്കിലും, ഉടനടി ഒരു ആശ്വാസം ജനങ്ങൾക്ക് ലഭ്യമാകുന്നില്ല.
താത്കാലിക ആശ്വാസമെന്ന നിലയിൽ അർഹരായവർക്ക് പലചരക്ക് ആനുകൂല്യങ്ങൾ (Grocery Benefits) സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് രാജ്യം കാത്തിരിക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ അമേരിക്ക ഇതര രാജ്യങ്ങളിലേക്കുള്ള കാനഡയുടെ കയറ്റുമതി ഇരട്ടിയാക്കുമെന്നും യൂറോപ്പ്, ഏഷ്യൻ വിപണികളിലേക്ക് വ്യാപാരം വ്യാപിപ്പിക്കുമെന്നുമാണ് സർക്കാർ നൽകുന്ന ഉറപ്പ്. എന്നാൽ ഈ പദ്ധതികൾ യാഥാർത്ഥ്യമാകാൻ സമയമെടുക്കുമെന്നും നിക്ഷേപകർ വേഗത്തിലുള്ള ഫലമാണ് ആഗ്രഹിക്കുന്നതെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ആഭ്യന്തര വിപണിയിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള നികുതി തടസ്സങ്ങളും ശക്തമായ വെല്ലുവിളിയാണ്. എന്നിരുന്നാലും, മികച്ച വിദ്യാഭ്യാസമുള്ള ജനസമൂഹവും പ്രകൃതിവിഭവങ്ങളുടെ സമൃദ്ധിയും കാനഡയ്ക്ക് അനുകൂല ഘടകങ്ങളാണെന്നും ശക്തമായ നടപടികളിലൂടെ രാജ്യത്തിന് ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തലുകൾ.
Trade dispute with US escalates; Canada heading for recession, report says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





