കാനഡ: കാനഡയിലെ കായികരംഗത്ത് വർഷങ്ങളായി നിലനിൽക്കുന്ന ദുരുപയോഗങ്ങൾക്കും കെടുകാര്യസ്ഥതയ്ക്കും രാജ്യം ലജ്ജിക്കണമെന്ന് മുൻ കായിക മന്ത്രി കാർല ക്വാൾട്രോ. കാനഡയിലെ കായിക ഭാവിയെക്കുറിച്ച് പഠിച്ച കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ക്വാൾട്രോയുടെ പ്രതികരണം. കാനഡയിലെ കായിക മേഖലയ്ക്ക് നേരായ പാത നഷ്ടപ്പെട്ടുവെന്നും ശക്തമായ മേൽനോട്ടവും, കൂടുതൽ ഫണ്ടും, ഉത്തരവാദിത്വബോധവും വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
“ഈ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഞാൻ അതീവ സന്തുഷ്ടയാണ്. വിശ്വസിക്കാൻ ഒരു കാരണവുമില്ലാതിരുന്നിട്ടും ധൈര്യപൂർവ്വം ഈ പ്രക്രിയയിൽ പങ്കെടുത്ത അതിജീവിച്ചവരോടും ഇരകളോടും ഞാൻ നന്ദിയുള്ളവളാണ്,” വ്യാഴാഴ്ച നൽകിയ അഭിമുഖത്തിൽ കാർല ക്വാൾട്രോ പറഞ്ഞു. “ഈ രാജ്യത്ത് നമുക്ക് ആവശ്യമുള്ള കായികരംഗത്തിനായി നമ്മൾ എപ്പോഴും പോരാടിക്കൊണ്ടേയിരിക്കണം,” അവർ കൂട്ടിച്ചേർത്തു.
യുവജന കായികരംഗത്തും അമച്വർ കായികരംഗത്തും വർധിച്ചുവരുന്ന അതിക്രമങ്ങൾക്കും ഉപദ്രവങ്ങൾക്കുമെതിരെ ശക്തമായ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കനേഡിയൻ ജനത ഇനി ഇതിനെ അവഗണിച്ച് ഒഴിഞ്ഞുമാറരുതെന്നും അവർ പറഞ്ഞു. “ഒരു രക്ഷിതാവ് എന്ന നിലയിലും ഒരു കനേഡിയൻ എന്ന നിലയിലും, ഇങ്ങനെയൊന്ന് സംഭവിക്കാൻ നമ്മൾ അനുവദിച്ചതിൽ നമുക്ക് ശരിക്കും ലജ്ജ തോന്നണം. രക്ഷിതാക്കളും, നേതാക്കളും, ഭരണാധികാരികളും എന്ന നിലയിൽ നമ്മൾ നിഷ്ക്രിയരായി നോക്കിനിൽക്കുകയാണ്. ഇനി അങ്ങനെ ചെയ്യാൻ കഴിയില്ല,” അവർ കൂട്ടിച്ചേർത്തു.
റിപ്പോർട്ട് പ്രാരംഭ ഘട്ടത്തിലാണെങ്കിലും സർക്കാരുകൾക്കും സംഘടനകൾക്കും ഉടനടി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ടെന്ന് ക്വാൾട്രോ ഊന്നിപ്പറഞ്ഞു. “നമുക്ക് നടപടികൾ ആരംഭിക്കാം. നയങ്ങൾ നടപ്പിലാക്കാം. കായികരംഗത്തിന് കൂടുതൽ ഫണ്ട് നൽകാം. കാര്യമായ സാമ്പത്തിക നിക്ഷേപം കൂടാതെ ഈ സംവിധാനം നമുക്ക് മെച്ചപ്പെടുത്താൻ കഴിയില്ല,” ക്വാൾട്രോ വിശദീകരിച്ചു. അടുത്ത വർഷം ആദ്യം കമ്മീഷന്റെ അന്തിമ റിപ്പോർട്ട് വരുമ്പോൾ ശുപാർശകൾ കൂടുതൽ ശക്തമാകുമെന്നും അതിനാൽ വേഗത്തിലുള്ള നടപടികൾ അത്യന്താപേക്ഷിതമാണെന്നും ക്വാൾട്രോ വ്യക്തമാക്കി.
കനേഡിയൻ കായികരംഗത്തെ പരാജയങ്ങൾ വ്യക്തിഗതമല്ലെന്നും ഘടനാപരമാണെന്നും അവർ പറഞ്ഞു. നിലവിൽ കായിക സംഘടനകളെ നിയന്ത്രിക്കാൻ ഫെഡറൽ സർക്കാരിന് പരിമിതമായ അധികാരങ്ങൾ മാത്രമേയുള്ളൂ. ഫെഡറൽ ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളിൽ മാത്രമേ സർക്കാരിന് ഇടപെടാൻ കഴിയൂ എന്നും അവർ ചൂണ്ടിക്കാട്ടി. “കായികരംഗത്തിന് വേണ്ടത്ര ഫണ്ടില്ല. മതിയായ നിയമങ്ങളില്ല. സർക്കാരുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ല. നിലവിൽ കാനഡ സർക്കാരിനുള്ള ഏക ഉപകരണം കരാറുകളാണ്. നിങ്ങളുടെ സ്ഥാപനത്തിന് കാനഡ സർക്കാർ ഫണ്ട് നൽകുന്നില്ലെങ്കിൽ, നിങ്ങളുടെ മേഖലയിലെ കായികരംഗം എങ്ങനെ നടത്തണമെന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല.” ക്വാൾട്രോ പറഞ്ഞു.
കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി ന്യൂസിലാൻഡ്, ഓസ്ട്രേലിയ, യു.കെ. തുടങ്ങിയ രാജ്യങ്ങളിലേതുപോലെ ഒരു ദേശീയ കായിക ഏജൻസി രൂപീകരിക്കണമെന്നും ക്വാൾട്രോ നിർദ്ദേശിച്ചു. ഇതിലൂടെ കായികരംഗത്തെ വിവിധ പ്രവർത്തനങ്ങൾ ഒരു സ്വതന്ത്ര സ്ഥാപനത്തിന് കീഴിൽ കൊണ്ടുവരാനും അത്‌ലറ്റുകൾക്ക് പിന്തുണ നൽകാനും നിലവാരം നടപ്പിലാക്കാനും സാധിക്കുമെന്നും അവർ പറഞ്ഞു. നിലവിൽ കനേഡിയൻ സെന്റർ ഫോർ എത്തിക്സ് ഇൻ സ്പോർട്സ് (CCES) ദേശീയതലത്തിൽ ഫെഡറൽ ഫണ്ട് ലഭിക്കുന്ന കായിക പരിപാടികളിലെ കേസുകൾ മാത്രമാണ് അന്വേഷിക്കുന്നത്.
ഇത് താഴേത്തട്ടിലുള്ള ദുരുപയോഗങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാൻ കാരണമാകുന്നു. അതിനാൽ ഫെഡറൽ, പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിച്ച് ദേശീയതലത്തിൽ ഒരു സുരക്ഷിത കായിക അതോറിറ്റിയോ ട്രിബ്യൂണലോ സ്ഥാപിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കായിക രംഗത്തെ പരിഷ്കരണം എന്നത് ഭരണപരമായ കാര്യങ്ങൾ മാത്രമല്ല, കായിക സംസ്കാരം മാറ്റിയെടുക്കുക കൂടിയാണെന്ന് ക്വാൾട്രോ ഊന്നിപ്പറഞ്ഞു. “ഇതൊന്നും മികച്ചതാക്കാൻ നമുക്ക് കഴിയില്ലെന്ന് ഞാൻ ഒരിക്കലും പറയില്ല, പക്ഷേ നമ്മൾ എല്ലാം ചെയ്തു കഴിഞ്ഞു എന്നും ഞാൻ പറയില്ല, കാരണം നമ്മൾ ചെയ്തിട്ടില്ല.
തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. നമ്മൾ എന്തെങ്കിലും ചെയ്യണം കാനഡ, അതിനുള്ള സമയമാണിത്,” അവർ പറഞ്ഞു. അടുത്ത വർഷം ആദ്യത്തോടെ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് പ്രതീക്ഷിക്കുന്നുണ്ടെന്നും, രാഷ്ട്രീയ ഇച്ഛാശക്തിയും ദീർഘകാല നിക്ഷേപവും ഉണ്ടെങ്കിൽ കാനഡയ്ക്ക് അതിന്റെ കായിക സംവിധാനത്തിൽ വിശ്വാസം വീണ്ടെടുക്കാൻ കഴിയുമെന്നും ക്വാൾട്രോ പ്രത്യാശ പ്രകടിപ്പിച്ചു.



