ന്യൂ ഡൽഹി : ഭരണഘടനാപരമായ കടന്നാക്രമണമാണ് മണ്ഡല പുനർനിർണയമെന്നും വനിതാ സംവരണമല്ല, മറിച്ച് മണ്ഡല പുനർനിർണയമാണ് നിലവിലെ വിവാദ വിഷയമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ജാതി സെൻസസ് വൈകിപ്പിക്കുകയും അട്ടിമറിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യഥാർത്ഥ ലക്ഷ്യമെന്നും അവർ കുറ്റപ്പെടുത്തി. ‘ദ ഹിന്ദു’ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നീക്കങ്ങളെ സോണിയ രൂക്ഷമായി വിമർശിച്ചത്.
ലോക്‌സഭയിലെ അംഗബലം വർധിപ്പിക്കാനുള്ള നീക്കം വെറും കണക്കുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് രാഷ്ട്രീയമായിരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. പ്രത്യേക പാർലമെന്റ് സെഷൻ വിളിച്ചുകൂട്ടുന്നതിലൂടെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തെ പ്രധാന വിഷയങ്ങൾ വിശദീകരിക്കുന്നതിൽ പ്രധാനമന്ത്രി എപ്പോഴും പിശുക്ക് കാണിക്കുന്നുവെന്നും അവർ ലേഖനത്തിൽ പരിഹസിച്ചു.
2023-ലെ പ്രത്യേക സമ്മേളനത്തിൽ പാസാക്കിയ ‘നാരി ശക്തി വന്ദൻ അധിനിയം’ പ്രകാരം നിയമസഭകളിലും ലോക്‌സഭയിലും മൂന്നിലൊന്ന് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നത് അടുത്ത സെൻസസിനും അതിനു ശേഷമുള്ള മണ്ഡല പുനർനിർണയത്തിനും ശേഷം മാത്രമായിരിക്കണമെന്ന നിബന്ധനയെ സോണിയ ഗാന്ധി ചോദ്യം ചെയ്തു. വനിതാ സംവരണം നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിതെന്ന് അവർ ആരോപിച്ചു.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇതിന് തയ്യാറാകാത്തത് രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന് സോണിയ വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ അസാധാരണമായ തിടുക്കം കാണിച്ച് ബില്ലുകൾ പാസാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
The aim is to sabotage the caste census; not on women’s reservation; Sonia Gandhi lashes out at the Prime Minister
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



