ഒട്ടാവ: ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകാൻ കാനഡ ഒരുങ്ങുമ്പോൾ, വരാനിരിക്കുന്ന കനത്ത ട്രാഫിക് കുരുക്കും യാത്രക്കാരുടെ അക്ഷമയും ഓർത്ത് ആശങ്കയിലാണ് ടൊറന്റോ, വാൻകൂവർ നഗരങ്ങളിലെ ടാക്സി-റൈഡ് ഹെയിലിംഗ് ഡ്രൈവർമാർ. ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ ആറര ലക്ഷത്തിലധികം വിദേശ സന്ദർശകർ കാനഡയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് ഡ്രൈവർമാർക്ക് കൂടുതൽ വരുമാനം നേടാനുള്ള വലിയൊരു അവസരമാണെങ്കിലും, റോഡിലെ അമിത തിരക്ക് തങ്ങളുടെ ജോലിയെയും മാനസികാവസ്ഥയെയും ദോഷകരമായി ബാധിക്കുമോ എന്ന പേടിയിലാണ് പലരും.
റോഡുകളിൽ കനത്ത ബ്ലോക്ക് ഉണ്ടാകുമ്പോൾ സ്വാഭാവികമായും യാത്രക്കാർ അസ്വസ്ഥരാകുമെന്നും ഇതിന്റെ ദേഷ്യം അവർ ഡ്രൈവർമാരോട് തീർക്കാൻ സാധ്യതയുണ്ടെന്നും തൊഴിലാളി യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കുന്നു. ട്രാഫിക് കുരുക്ക് കാരണം യാത്ര വൈകുന്നതിന് ഉത്തരവാദികൾ ഡ്രൈവർമാരല്ല എന്ന കാര്യം ആപ്പുകൾ വഴി യാത്രക്കാരെ മുൻകൂട്ടി ബോധ്യപ്പെടുത്തണമെന്ന് ഡ്രൈവർമാരുടെ സംഘടനകൾ യൂബർ പോലുള്ള കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക്കിൽ വാഹനം മണിക്കൂറുകളോളം കിടക്കേണ്ടി വരുന്നത് ട്രിപ്പുകളുടെ എണ്ണം കുറയ്ക്കുമെന്നും, ഇത് വിചാരിച്ചത്ര വരുമാനം ലഭിക്കുന്നതിന് തടസ്സമാകുമെന്നും ടാക്സി കമ്പനി അധികൃതരും സമ്മതിക്കുന്നു. കൂടാതെ മത്സരദിവസങ്ങളിൽ സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള റോഡുകൾ അടച്ചിടുന്നതും നിലവിലെ ഉയർന്ന ഇന്ധനവിലയും ഡ്രൈവർമാർക്ക് ഇരട്ടി പ്രഹരമാകും.
തിരക്ക് വർദ്ധിക്കുമെന്നതിനാൽ സാധാരണയേക്കാൾ കൂടുതൽ വെയ്റ്റിംഗ് ടൈമും ഉയർന്ന യാത്രാനിരക്കും പ്രതീക്ഷിക്കാമെന്ന് യൂബർ അധികൃതർ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കമ്പനി നിർദ്ദേശിക്കുന്നു. അതേസമയം, കനത്ത വെല്ലുവിളികൾ ഉണ്ടെങ്കിലും വിദേശങ്ങളിൽ നിന്ന് എത്തുന്ന ഫുട്ബോൾ പ്രേമികൾ കൂടുതൽ പണം ചിലവഴിക്കാൻ തയ്യാറാകുമെന്നതിനാൽ ലോകകപ്പ് സീസൺ സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം ഡ്രൈവർമാരും.
Taxi, ride-hailing drivers brace for World Cup traffic and antsy passengers
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










