ചെന്നൈ/കൊല്‍ക്കത്ത: തമിഴ്‌നാട്ടിലെയും പശ്ചിമബംഗാളിലെയും ജനവിധി തേടി രാജ്യം ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 152 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന വാശിയേറിയ പ്രചാരണ പരിപാടികൾക്ക് ശേഷമാണ് ഇരുസംസ്ഥാനങ്ങളും പോളിങ് ദിനത്തിലേക്ക് കടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ പരസ്യപ്രചാരണം അവസാനിക്കുകയും ബുധനാഴ്ച നിശബ്ദ പ്രചാരണം നടക്കുകയും ചെയ്തിരുന്നു. ബംഗാളിലെ ബാക്കി 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-നാണ് നിശ്ചയിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ – കോൺഗ്രസ് സഖ്യവും എഐഎഡിഎംകെ – ബിജെപി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ഇതിനുപുറമെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) കന്നി അങ്കത്തിനിറങ്ങുന്നത് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. 5.73 കോടി വോട്ടർമാരുടെ വിധിയെഴുത്തിൽ 4,023 സ്ഥാനാർത്ഥികളാണ് തമിഴ്നാട്ടിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയ പ്രമുഖർ തങ്ങളുടെ മണ്ഡലങ്ങളിൽ അവസാന നിമിഷം വരെ സജീവമായിരുന്നു. ഇടതുമുന്നണിയും തമിഴ്‌നാട്ടിൽ ശക്തമായ സാന്നിധ്യമാണ്; സിപിഐഎം പഴനി, പത്മനാഭപുരം ഉൾപ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിൽ ജനവിധി തേടുന്നുണ്ട്.
പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയും അഭിഷേക് ബാനർജിയും നയിച്ച തൃണമൂൽ കോൺഗ്രസ് പ്രചാരണങ്ങളെ നേരിടാൻ ബിജെപി പ്രധാനമന്ത്രിയെ തന്നെ രംഗത്തിറക്കിയിരുന്നു. ബംഗാൾ വികാരം വോട്ടാകുമെന്ന് ടിഎംസി കരുതുമ്പോൾ ബിജെപി വലിയ പ്രതീക്ഷയിലാണ്. സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ബംഗാളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആയിരം കോടിയോളം രൂപയുടെ അനധികൃത ഇടപാടുകൾ പിടിച്ചെടുത്തു എന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിൽ നിന്ന് 599.24 കോടിയും ബംഗാളിൽ നിന്ന് 472.89 കോടിയും പിടിച്ചെടുത്തിട്ടുണ്ട്.
Tamil Nadu & Bengal Assembly Polls: Phase 1 Today
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



