ഡി.സി; അമേരിക്കയുടെ മധ്യ, കിഴക്കൻ മേഖലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ ഇടിമിന്നൽ മഴയും മിന്നൽപ്രളയവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി. അപ്പർ മിഡ്‌വെസ്റ്റിലൂടെ നീങ്ങുന്ന തണുത്ത കാറ്റിന്റെ സ്വാധീനത്തിൽ മിഡ്‌വെസ്റ്റ്, ഒഹായോ താഴ്വര, നോർത്ത് ഈസ്റ്റ്, മിഡ്-അറ്റ്ലാന്റിക് മേഖലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. വാഷിങ്ടൺ ഡി.സി., ബാൾട്ടിമോർ ഉൾപ്പെടെയുള്ള കിഴക്കൻ തീരനഗരങ്ങളിലും ആഴ്ചയുടെ മധ്യത്തോടെ ശക്തമായ മഴ ലഭിച്ചേക്കും. അതേസമയം മെക്സിക്കോ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ട്രോപ്പിക്കൽ സ്റ്റോമായി ശക്തിപ്പെട്ട് ടെക്സസിൽ നിന്ന് ഫ്ലോറിഡ പാൻഹാൻഡിൽ വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കുമെന്നാണ് പ്രവചനം.

ഇതിനിടെ രാജ്യത്തിന്റെ മധ്യഭാഗത്ത് വ്യാപിച്ച ഉഷ്ണതരംഗം ആശങ്ക വർധിപ്പിക്കുകയാണ്. ചില പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ചൂട് 116 ഫാരൻഹീറ്റ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും, സൂര്യപ്രകാശത്തിൽ ദീർഘസമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഇതോടൊപ്പം കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക ഗ്രേറ്റ് ലേക്ക്സ് മേഖലയിലും മിഡ്‌വെസ്റ്റിലെ പല സംസ്ഥാനങ്ങളിലും ദിവസങ്ങളോളം അന്തരീക്ഷത്തിൽ തുടരാൻ സാധ്യതയുള്ളതിനാൽ വായു മലിനീകരണ മുന്നറിയിപ്പും തുടരുകയാണ്. ഒറിഗൺ, ഐഡഹോ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും പ്രാദേശിക കാട്ടുതീ വായു നിലവാരം മോശമാക്കിയിട്ടുണ്ട്.
പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾക്കിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയും മിന്നൽപ്രളയവും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടമാണ് വിതച്ചത്. ടെക്സസിൽ രണ്ട് പേരും, തെക്കൻ യൂട്ടായിൽ ഒരു കുടുംബത്തിലെ അഞ്ച് പേരും, അരിസോണയിൽ ഒരു യുവാവും ഉൾപ്പെടെ കുറഞ്ഞത് എട്ട് പേർ വെള്ളപ്പൊക്കത്തിൽ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ശിശുക്കൾ, പ്രായമായവർ, ഗർഭിണികൾ, ഹൃദയ-ശ്വാസകോശ രോഗമുള്ളവർ എന്നിവർ പുകമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കൂടുതൽ ഇരയാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Storms, extreme heat, and toxic smoke; America on high alert.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





