ഹൈദരാബാദ്: വീട്ടിലുണ്ടാക്കിയ പലഹാരങ്ങളും അച്ചാറുകളും മറ്റ് സാധനങ്ങളുമായി കാനഡയിലേക്ക് അയച്ച പാർസൽ വഴിമധ്യേ നശിക്കുകയും വിതരണം ചെയ്യാതെ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രമുഖ അന്താരാഷ്ട്ര കൊറിയർ കമ്പനികൾക്ക് കനത്ത തിരിച്ചടി. സേവനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിന് കമ്പനികൾ ഉപഭോക്താവിന് നഷ്ടപരിഹാരവും റീഫണ്ടും അടക്കം 65,000 രൂപയിലധികം നൽകണമെന്ന് ഹൈദരാബാദ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

ഹൈദരാബാദ് സ്വദേശിയായ 45-കാരൻ തന്റെ തൊഴിലുടമയുടെ മകനായി കാനഡയിലേക്ക് രണ്ട് ബോക്സുകളിലായി 46 കിലോ സാധനങ്ങൾ അയച്ചതിനെ തുടർന്നാണ് കേസിനാസ്പദമായ സംഭവം. ആകെ 36,800 രൂപ കൊറിയർ ചാർജായി ഈടാക്കിയിരുന്നു. ഇതിൽ 15 കിലോ തൂക്കമുള്ള ഒരു പാർസൽ സുരക്ഷിതമായി കാനഡയിൽ എത്തിയെങ്കിലും 31 കിലോ തൂക്കമുള്ള രണ്ടാമത്തെ പാർസൽ ഡെലിവറി ചെയ്തില്ല.
പിന്നീട് ട്രാക്കിംഗ് പരിശോധിച്ചപ്പോഴാണ് “പാർസലിന് കേടുപാടുകൾ സംഭവിച്ചതിനാൽ സാധനങ്ങൾ ഉപേക്ഷിച്ചു” എന്ന സന്ദേശം ലഭിക്കുന്നത്. വീഴ്ച പറ്റിയത് കമ്പനിയുടെ ഭാഗത്തായിട്ടും ചാർജ് തിരികെ നൽകാനോ നഷ്ടപരിഹാരം നൽകാനോ കൊറിയർ ഏജൻസി തയ്യാറായില്ല. തുടർന്ന് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
പാർസലിന് 30 കിലോയിൽ കൂടുതൽ തൂക്കമുണ്ടായിരുന്നു എന്ന കമ്പനികളുടെ വാദം കമ്മീഷൻ തള്ളി. തൂക്കക്കൂടുതൽ ഉണ്ടായിരുന്നുവെങ്കിൽ പാർസൽ സ്വീകരിക്കുന്ന സമയത്ത് തന്നെ അത് ചൂണ്ടിക്കാണിക്കേണ്ടതായിരുന്നു എന്ന് കമ്മീഷൻ നിരീക്ഷിച്ചു.
നഷ്ടപ്പെട്ട പാർസലിന്റെ കൊറിയർ ചാർജായ 24,000 രൂപയും, നശിച്ചുപോയ സാധനങ്ങളുടെ മൂല്യമായ 6,708 രൂപയും (100 കാനഡിയൻ ഡോളർ) തിരികെ നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു. കൂടാതെ, ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും സേവന വീഴ്ചയ്ക്കും 25,000 രൂപ നഷ്ടപരിഹാരമായും, കോടതി ചെലവുകൾക്കായി 10,000 രൂപയും ഉൾപ്പെടെ ആകെ തുക മൂന്ന് കമ്പനികളും സംയുക്തമായി നൽകണമെന്ന് പ്രസിഡന്റ് റാം ഗോപാൽ റെഡ്ഡി, അംഗങ്ങളായ ജെ. ശ്യാമള, ഡി. മാധവി ലത എന്നിവരടങ്ങിയ കമ്മീഷൻ ഉത്തരവിട്ടു.
Snacks and pickles sent from Hyderabad to Canada went missing; courier companies ordered to pay compensation.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




