മെക്സിക്കോ സിറ്റി: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടെഒതിഹുവാക്കാൻ പിരമിഡിലുണ്ടായ വെടിവെപ്പിൽ കനേഡിയൻ യുവതി കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ‘പിരമിഡ് ഓഫ് ദ മൂൺ’ സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പ് നടത്തിയ മെക്സിക്കോ സ്വദേശി ജൂലിയോ സീസർ ജാസ്സോ (27) പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. സംഭവത്തിൽ അമേരിക്ക, കൊളംബിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും പരിക്കേറ്റിട്ടുണ്ട്.
ആയുധധാരിയായ ജാസ്സോ പിരമിഡിന് മുകളിൽ കയറി താഴെയുള്ള സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ കനേഡിയൻ യുവതി ഡെലീഷ്യ ലീ ഡി യോങ് (29) ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. വെടിയേറ്റ ഏഴു പേർ ഉൾപ്പെടെ ആകെ 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിനോദസഞ്ചാരികൾ ഭയന്നോടുന്നതിനിടെയാണ് പലർക്കും പരിക്കേറ്റത്. അക്രമിയുടെ പക്കൽ നിന്ന് തോക്കും കത്തിയും വെടിയുണ്ടകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
സംഭവത്തിൽ മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബൗമും കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദും ദുഃഖം രേഖപ്പെടുത്തി. പിരമിഡിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 18 ലക്ഷത്തിലധികം സന്ദർശകർ എത്തിയ ടെഒതിഹുവാക്കാനിൽ സമീപകാലത്തുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കാനഡ എംബസി ഉദ്യോഗസ്ഥർ മെക്സിക്കൻ സർക്കാരുമായി ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Shooting at tourists in Mexico; Canadian woman killed, 13 injured




