ഒന്റാരിയോ; ടൊറന്റോയിലെ പ്രശസ്തമായ സാൽസ ഓൺ സെന്റ് ക്ലെയർ തെരുവുത്സവത്തിനിടെ ശനിയാഴ്ച രാത്രി നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ പൊലീസ് തിരിച്ചറിഞ്ഞു. 25-കാരനായ ഷാക്വാൻ ക്വാസിയും 20-കാരനായ സീസർ വെർനാസയുമാണ് മരിച്ചത്. സംഭവത്തിൽ ഇവർ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിരയായതാണെന്ന് ടൊറന്റോ പൊലീസ് ചീഫ് മൈറൺ ഡെൻകിവ് അറിയിച്ചു. ഇരുവരും പരസ്പരം പരിചയക്കാരായിരുന്നുവെന്നും, എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി. വെടിവെപ്പിൽ പരിക്കേറ്റ മറ്റ് അഞ്ച് പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സാധാരണ ആളുകളാണെന്നും അവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ സെന്റ് ക്ലെയർ അവന്യൂ വെസ്റ്റിലെ ഫെസ്റ്റിവൽ വേദിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പാണ് ദുരന്തത്തിലേക്ക് നയിച്ചത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്ന പരിപാടിക്കിടെ വെടിയൊച്ച മുഴങ്ങിയത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിപ്പോകുകയും ചെയ്തു. ആദ്യം ‘ആക്ടീവ് ഷൂട്ടർ’ സംബന്ധിച്ച വിവരം പുറത്തുവന്നെങ്കിലും പിന്നീട് അത് തെറ്റായ റിപ്പോർട്ടാണെന്ന് പൊലീസ് വിശദീകരിച്ചു.
സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകൾ കണ്ടെടുത്തതായും, പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങളും വിവരങ്ങളും പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്നതിനായി പ്രത്യേക ഓൺലൈൻ പോർട്ടൽ തുറന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ടൊറന്റോയിലെ പൊതുപരിപാടികളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.
സുരക്ഷാ പരിശോധനയും നിയന്ത്രിത പ്രവേശന കവാടങ്ങളും ഉൾപ്പെടെയുള്ള അധിക സുരക്ഷാ സംവിധാനങ്ങൾ ഭാവിയിൽ പരിഗണിക്കേണ്ട സാഹചര്യമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അതേസമയം, ഇത്തരം അക്രമങ്ങൾ നഗരത്തിന്റെ തെരുവുത്സവ പാരമ്പര്യത്തെ തകർക്കാൻ അനുവദിക്കരുതെന്ന് മേയർ ഒലിവിയ ചൗ പ്രതികരിച്ചു.
ഏകദേശം 13,000 പേർ പങ്കെടുത്തിരുന്ന ഫെസ്റ്റിവലിന്റെ അവസാന ദിവസത്തെ പരിപാടി അന്വേഷണത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. മരിച്ച ഷാക്വാൻ ക്വാസിയുടെ അമ്മ, മകനെയും മറ്റൊരു കൊല്ലപ്പെട്ട യുവാവായ സീസർ വെർനാസയെയും ബാല്യം മുതൽ പരസ്പരം അറിയാവുന്നവരാണെന്ന് പറഞ്ഞ്, ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.
Shooting at Toronto Salsa Festival: Both victims identified; police intensify investigation.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






