മോൺട്രിയൽ: നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും വ്യക്തികൾക്കും നേരെ മാസങ്ങളായി തുടർന്നു വന്നിരുന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മോൺട്രിയൽ സ്വദേശിയായ ഷോൺ മാഗ്നയ്‌ക്കെതിരെയാണ് മോഷണം, തട്ടിപ്പ്, കവർച്ച തുടങ്ങി 17 ഓളം കേസുകൾ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ജൂലൈ മുതൽ ഈ ഏപ്രിൽ വരെയുള്ള കാലയളവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
വെർഡുനിലെ ഒരു പേറ്റ് സ്റ്റോറിൽ നടന്ന മോഷണമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. സ്റ്റോർ ജീവനക്കാരിയായ ജാനിസ് ബീറ്റിയുടെ പരാതി പ്രകാരം, സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് ജീവനക്കാരിയുടെ ശ്രദ്ധ മാറ്റിയ ശേഷം ബാഗിൽ നിന്നും പേഴ്സ് മോഷ്ടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്ന് സാധനങ്ങൾ കവർന്ന ശേഷം ഒന്നും സംഭവിക്കാത്ത രീതിയിൽ ബാഗ് പഴയ സ്ഥാനത്ത് തന്നെ തിരികെ വെക്കുന്ന പ്രതിയുടെ രീതി പുറത്തായത്. ജാനിസിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏകദേശം 3,000 ഡോളറിന്റെ തട്ടിപ്പും ഇയാൾ നടത്തിയിട്ടുണ്ട്. ജനുവരിയിൽ പ്ലാറ്റോ മേഖലയിലെ ‘എസ്പാസ് സ്കിൻസ്’ ഉൾപ്പെടെയുള്ള കടകളിൽ നടന്ന കാഷ് രജിസ്റ്റർ മോഷണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി.
ജീവനക്കാർ സ്റ്റോറിന്റെ പിൻഭാഗത്തേക്ക് മാറുന്ന സമയം നോക്കിയാണ് പ്രതി മോഷണം നടത്തിയിരുന്നത്. നിലവിൽ അറസ്റ്റിലായ ഷോൺ മാഗ്നയ്‌ക്കെതിരെ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്രയും വലിയ മോഷണ പരമ്പര നടന്ന വിവരം പ്രതി പിടിയിലായതോടെയാണ് പല ഇരകളും തിരിച്ചറിയുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Serial robberies that rocked Montreal: Invisible thief finally caught; implicated in 17 cases




