റെജീന: സസ്‌കച്ചെവാൻ പ്രവിശ്യയിൽ ട്രക്കിംഗ് സ്ഥാപനത്തിന്റെ മറവിൽ നടന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉടമകൾക്കെതിരെ കേസെടുത്ത് ആർസിഎംപി. റെജീനയ്ക്ക് സമീപമുള്ള എഡൻവോൾഡ് ഗ്രാമമേഖലയിൽ പ്രവർത്തിക്കുന്ന ട്രക്കിംഗ് കമ്പനി കേന്ദ്രീകരിച്ച് മാസങ്ങളായി നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് പോലീസ് നടപടി. സ്പ്രൂസ് ക്രീക്കിൽ നിന്നുള്ള 36-കാരൻ, റെജീനയിൽ നിന്നുള്ള 50-കാരൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാനഡയിൽ സ്ഥിരതാമസ പദവിയും ജോലിയും വാഗ്ദാനം ചെയ്ത് ദുർബലരായ വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വലിയൊരു തട്ടിപ്പാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ 2025 നവംബറിലാണ് ഈ സ്ഥാപനത്തിൽ മനുഷ്യക്കടത്തിന് സമാനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി വൈറ്റ് ബ്യൂട്ട് ആർസിഎംപിക്ക് രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ, ഇവിടെയുള്ള തൊഴിലാളികളിൽ നിന്ന് വിസയ്ക്കും സ്ഥിരതാമസത്തിനുമായി വലിയ തുക കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തി. കൂടാതെ തൊഴിലാളികളുടെ ശമ്പളം കൃത്യമായി നൽകാതിരിക്കുക, കൂടുതൽ സമയം നിർബന്ധിച്ച് ജോലി ചെയ്യിക്കുക, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വലിയ ട്രക്കുകൾ ഓടിക്കാൻ നിർബന്ധിക്കുക തുടങ്ങിയ ക്രൂരമായ തൊഴിൽ ചൂഷണങ്ങളും ഇവിടെ നടന്നിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, ഇതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കൽ, തൊഴിലാളികളുടെ ഔദ്യോഗിക രേഖകൾ പൂഴ്ത്തിവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജൂൺ 11-ന് കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ അടുത്ത വിചാരണ ജൂലൈ 2-ലേക്ക് മാറ്റിയിട്ടുണ്ട്. സാമ്പത്തിക ലാഭത്തിനായി മനുഷ്യരെ അടിമകളാക്കുന്ന ഇത്തരം ഒളിഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥ കോൺസ്റ്റബിൾ സാറ ഫീവർ അറിയിച്ചു. ജോലി സ്ഥലങ്ങളിൽ തൊഴിലാളികളുടെ രേഖകൾ പിടിച്ചുവെക്കുകയോ, ശമ്പളം നൽകാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
RCMP charges two owners of Saskatchewan trucking company with human trafficking










