മോൺട്രിയൽ: വിമാന ഇന്ധന വില വർദ്ധിച്ചതും യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കാരണം എയർ കാനഡ അമേരിക്കയിലേക്കുള്ള സർവീസുകൾ വീണ്ടും കുറയ്ക്കുന്നു. വരുന്ന ഒക്ടോബർ-നവംബർ മാസം മുതൽ അമേരിക്കയിലേക്കുള്ള എട്ട് പ്രധാന റൂട്ടുകളിലെ സർവീസുകൾ നിർത്താനോ സമയത്തിൽ മാറ്റം വരുത്താനോ ആണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇറാനിലെ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വൻതോതിൽ കൂടിയതോടെ പല സർവീസുകളും വൻ നഷ്ടത്തിലായതാണ് ഇതിന് കാരണം. ടൊറന്റോ, മോൺട്രിയൽ എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയുടെ മിഡ്‌വെസ്റ്റ് മേഖലയിലെ നഗരങ്ങളിലേക്കുള്ള മൂന്ന് സർവീസുകൾ വിന്റർ സീസണിലും ഉണ്ടാകില്ല.
ഇതോടൊപ്പം ഒട്ടാവ, മോൺട്രിയൽ, ക്യുബെക് സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഫ്ലോറിഡയിലേക്കുള്ള പ്രത്യേക സർവീസുകൾ ഒക്ടോബറിന് പകരം ഡിസംബറിലെ തുടങ്ങുകയുള്ളൂ. മോൺട്രിയൽ, ടൊറന്റോ എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്കിലെ പ്രധാന വിമാനത്താവളമായ ജോൺ എഫ്. കെനഡിയിലേക്ക് (JFK) മുൻപ് നിർത്തിവെച്ചിരുന്ന സർവീസുകൾ ഈ തണുപ്പുകാലത്തും തിരികെ കൊണ്ടുവരില്ലെന്നും പുതിയ സമയവിവരപ്പട്ടിക കാണിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ നിന്ന് വിമാനമാർഗം തിരിച്ചെത്തുന്ന കാനഡക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നഷ്ടം ഒഴിവാക്കാൻ എയർ കാനഡയ്ക്ക് പുറമെ വെസ്റ്റ്‌ജെറ്റ്, എയർ ട്രാൻസാറ്റ് എന്നീ കമ്പനികളും നേരത്തെ തന്നെ സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു.
യാത്രക്കാരുടെ കുറവും കാലാവസ്ഥാ മാറ്റങ്ങളും നോക്കിയാണ് വിമാന സർവീസുകളിൽ ഈ മാറ്റങ്ങൾ വരുത്തിയതെന്ന് എയർ കാനഡ വക്താവ് ആഞ്ചല മഹ് അറിയിച്ചു. ന്യൂയോർക്കിലെ JFK വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ ഭാവിയിൽ വീണ്ടും തുടങ്ങിയേക്കുമെന്നും അവർ പറഞ്ഞു. അതുവരെ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ടൊറന്റോയിലെ ബില്ലി ബിഷപ്പ് വിമാനത്താവളത്തിൽ നിന്നും ലാഗ്വാർഡിയ വിമാനത്താവളത്തിലേക്ക് ദിവസേന അഞ്ച് സർവീസുകൾ വരെ നടത്താനാണ് കമ്പനി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Rising fuel costs and low passenger numbers: Air Canada cuts US services again.






