ഒന്റാരിയോ; കാനഡയിൽ പഠനം പൂർത്തിയാക്കി ഇവിടെ തന്നെ ഭാവി കെട്ടിപ്പടുക്കാനുള്ള സ്വപ്നവുമായി എത്തിയ ഇന്ത്യൻ വിദ്യാർഥി ഇപ്പോൾ നേരിടുന്നത് നാടുകടത്തൽ ഭയമാണ്. മാംസ ഉൽപ്പന്നങ്ങളുടെ വിലയിൽ കൃത്രിമം കാട്ടി 2,700 ഡോളറിന്റെ തട്ടിപ്പ് നടത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തപ്പെട്ട ജിൻസ് ജോസഫ്, ക്രിമിനൽ ശിക്ഷയുടെ ഇമിഗ്രേഷൻ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ കോടതിയിൽ ഡിസ്ചാർജ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ Corner Brook-ൽ പഠിക്കുന്ന ജോസഫ് 2022 ഡിസംബറിലാണ് ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയത്. 2023 ജനുവരിയിൽ Memorial University of Newfoundland-ന്റെ Grenfell Campus-ൽ Bachelor of Business Administration പഠനം ആരംഭിച്ചു. പഠനത്തോടൊപ്പം Dominion സ്റ്റോറിൽ പാർട്ട് ടൈമായി ബുച്ചറായി ജോലി ചെയ്തിരുന്നു. സ്റ്റോറിൽ ജോലി ചെയ്യുന്നതിനിടെ മാംസ ഉൽപ്പന്നങ്ങളിലെ വില സ്റ്റിക്കറുകൾ മാറ്റി കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങിയെന്നാണ് കേസ്.
ജോസഫ്, സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഇത്തരത്തിൽ മാംസം വാങ്ങിയതിലൂടെ ഏകദേശം 2,700 ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2025 മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ വില സ്റ്റിക്കറുകൾ മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സുരക്ഷാ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ വിചാരണയ്ക്കിടെ കോടതിയിലും പ്രദർശിപ്പിച്ചു. ജൂലൈ 24ന് 5,000 ഡോളറിൽ താഴെയുള്ള തുകയുമായി ബന്ധപ്പെട്ട എട്ട് തട്ടിപ്പ് കേസുകളിലും ഒരു മോഷണക്കേസിലും ജോസഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ, താൻ മാംസം എടുത്തത് വ്യക്തിപരമായ ലാഭത്തിനുവേണ്ടിയല്ലെന്നാണ് ജോസഫിന്റെ വാദം.
വിൽക്കാൻ കഴിയാത്ത മാംസം ജീവനക്കാർക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്ന പതിവ് സ്റ്റോറിലുണ്ടായിരുന്നുവെന്നും മാനേജ്മെന്റിന്റെ അനുമതിയോടെയാണ് താൻ ഇത്തരം മാംസം എടുത്തതെന്നും ജോസഫ് പറഞ്ഞു. മാലിന്യമായി പോകേണ്ട മാംസം ആവശ്യക്കാരായ ആളുകൾക്കും റൂംമേറ്റ്സിനും അയൽവാസികൾക്കും നൽകാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സ്റ്റോറിലെ ജീവനക്കാരും മാനേജ്മെന്റും ഈ രീതിയെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നും ജോസഫ് പറയുന്നു. സ്റ്റോറിൽ വിൽപ്പനയ്ക്ക് അനുയോജ്യമല്ലാത്ത മാംസം പ്രാദേശിക റെസ്റ്റോറന്റുകൾക്കും ടേക്ക്‌ഔട്ട് സ്ഥാപനങ്ങൾക്കും കുറഞ്ഞ വിലയ്ക്ക് നൽകുന്നതായി കണ്ടിട്ടുണ്ടെന്നും ജോസഫ് പറയുന്നു.
മാംസത്തിൽ രോഗബാധിതമായ ഭാഗങ്ങളും ട്യൂമറുകളും കണ്ടിട്ടുണ്ടെന്നും അവ നീക്കം ചെയ്ത ശേഷം മാംസം വിൽപ്പനയ്ക്ക് വയ്ക്കാൻ നിർദേശം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വില സ്റ്റിക്കറുകൾ മാറ്റുന്നത് സ്റ്റോറിന്റെ നയത്തിന് വിരുദ്ധമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ജോസഫ് സമ്മതിച്ചു. കുറ്റക്കാരനെന്ന വിധി തന്റെ ഇമിഗ്രേഷൻ ഭാവിയെ ബാധിക്കുമെന്നാണ് ജോസഫിന്റെ പ്രധാന ആശങ്ക. അദ്ദേഹത്തിന്റെ സ്റ്റഡി പെർമിറ്റ് സെപ്റ്റംബർ 30ന് അവസാനിക്കും. കേസിന്റെ ഫലം കാത്തിരിക്കുന്നതിനാലാണ് പെർമിറ്റ് നീട്ടുന്നതിനുള്ള നടപടികൾ വൈകുന്നതെന്ന് അദ്ദേഹം പറയുന്നു.
ക്രിമിനൽ കുറ്റക്കാരനെന്ന വിധിയോടെ കാനഡയിൽ തുടരാനുള്ള സാധ്യത വളരെ കുറയുമെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ അറിയിച്ചതായും ജോസഫ് കോടതിയിൽ പറഞ്ഞു.
കാനഡ വിടേണ്ടിവന്നാൽ അഞ്ച് വർഷത്തിലേറെ രാജ്യത്തേക്ക് തിരിച്ചുവരാൻ വിലക്ക് നേരിടേണ്ടിവരുമെന്നാണ് ജോസഫിന്റെ നിലവിലെ ഭയം. വിദ്യാഭ്യാസത്തിനായി ഇതുവരെ ഏകദേശം 100,000 ഡോളർ ചെലവഴിച്ചതായും ജോസഫ് വ്യക്തമാക്കി. രാജ്യം വിടേണ്ടിവന്നാൽ പഠനം വീണ്ടും ആരംഭിക്കേണ്ടിവരുമെന്നും ഇതുവരെ നടത്തിയ വർഷങ്ങളുടെ പരിശ്രമം നഷ്ടപ്പെടുമെന്നും ജോസഫ് പറയുന്നു.
ജോസഫിന്റെ അഭിഭാഷകൻ ആദം ക്രോക്കർ, ജോസഫ് കുറ്റക്കാരനെന്ന വിധി അദ്ദേഹത്തിന്റെ പഠനം, ഭാവിയിലെ തൊഴിൽ സാധ്യതകൾ, പഠനാനന്തര തൊഴിൽ അവസരങ്ങൾ, കാനഡയിൽ തുടരാനുള്ള സാധ്യത എന്നിവയെ ഗുരുതരമായി ബാധിക്കുമെന്ന് വാദിച്ചു. അതിനാൽ അബ്സല്യൂട്ട് ഡിസ്ചാർജ് അല്ലെങ്കിൽ കണ്ടീഷണൽ ഡിസ്ചാർജ് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫിന് പുതിയ ജോലി ലഭിച്ചിട്ടുണ്ടെന്നും പഠനം പൂർത്തിയാക്കിയശേഷം അവിടെ തുടരാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ, പ്രോസിക്യൂട്ടർ ജാനറ്റ് കോൾമാൻ അഞ്ച് മുതൽ ആറ് മാസം വരെ, ഒരു ദിവസം കുറവുള്ള കണ്ടീഷണൽ സെന്റൻസ് ഓർഡറും തുടർന്ന് 12 മാസത്തെ പ്രൊബേഷനും ശുപാർശ ചെയ്തു. ശിക്ഷ നിശ്ചയിക്കുമ്പോൾ കേസിന്റെ ഇമിഗ്രേഷൻ പ്രത്യാഘാതങ്ങളും പരിഗണിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, കുറ്റക്കാരനെന്ന വിധി വന്നാൽ ഉടൻ തന്നെ കാനഡയിൽ നിന്ന് പുറത്താക്കപ്പെടണമെന്നില്ലെന്ന് ജഡ്ജി വെയ്ൻ ഗോർമൻ വ്യക്തമാക്കി. ഇമിഗ്രേഷൻ നില സംബന്ധിച്ച പ്രത്യേക നടപടിക്രമത്തിലാണ് തീരുമാനം ഉണ്ടാകുകയെന്നും ക്രിമിനൽ കുറ്റക്കാരനെന്ന വിധി പരിഗണിക്കപ്പെടുന്ന ഘടകങ്ങളിൽ ഒന്നുമാത്രമാണെന്നും ജഡ്ജി പറഞ്ഞു.
ജോസഫിന് നൽകേണ്ട ശിക്ഷ സംബന്ധിച്ച അന്തിമ തീരുമാനം ഓഗസ്റ്റ് 20ന് കോടതി പ്രഖ്യാപിക്കും. ആ തീരുമാനം അദ്ദേഹത്തിന്റെ പഠനത്തെയും ഭാവിയിലെ തൊഴിൽ സാധ്യതകളെയും മാത്രമല്ല, കാനഡയിൽ തുടരാനുള്ള സാധ്യതയെയും നിർണയിക്കുന്നതിൽ നിർണായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









