ക്യുബെക്ക് : ക്യുബെക്ക് പ്രവിശ്യയിൽ കുറഞ്ഞ വേതന നിരക്ക് വർധിപ്പിച്ചു. മെയ് ഒന്ന് വെള്ളിയാഴ്ച മുതൽ നിലവിൽ വരുന്ന പുതിയ ഉത്തരവ് പ്രകാരം കുറഞ്ഞ വേതനം മണിക്കൂറിന് 16.10 ഡോളറിൽ നിന്ന് 16.60 ഡോളറായി ഉയരും. തൊഴിൽ മന്ത്രി ജീൻ ബുലെറ്റ് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച ഈ മാറ്റം ഏകദേശം 2,58,900 തൊഴിലാളികൾക്ക് നേരിട്ട് ഗുണകരമാകും.
ടിപ്പ് അടിസ്ഥാനമാക്കി ജോലി ചെയ്യുന്നവരുടെ വേതനത്തിലും സമാനമായ വർധനവ് വരുത്തിയിട്ടുണ്ട്. ഇവർക്ക് ഇനി മുതൽ മണിക്കൂറിന് 12.90 ഡോളറിന് പകരം 13.30 ഡോളർ ലഭിക്കും. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ തൊഴിലാളികളുടെ വാങ്ങൽ ശേഷി സംരക്ഷിക്കുന്നതിനും ബിസിനസ് മേഖലയിലെ മത്സരക്ഷമത നിലനിർത്തുന്നതിനും ഈ വർധനവ് അത്യാവശ്യമാണെന്ന് തൊഴിൽ മന്ത്രി വ്യക്തമാക്കി. തൊഴിലാളികൾക്ക് വാഹനമോ താമസസൗകര്യമോ നൽകുന്നുണ്ടെങ്കിലും നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേതനത്തിൽ കുറഞ്ഞ തുക നൽകാൻ പാടില്ലെന്ന് ക്യുബെക്കിലെ ആരോഗ്യ-സുരക്ഷാ കമ്മീഷൻ (CNESST) തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി.
വേതന വർധനവിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ സംഘടനകളിൽ നിന്ന് ഉണ്ടാകുന്നത്. ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ വർധനവ് ഒന്നിനും തികയില്ലെന്ന് ട്രേഡ് യൂണിയനുകളും മറ്റ് സാമൂഹിക സംഘടനകളും ചൂണ്ടിക്കാട്ടി. മാന്യമായ ജീവിതത്തിന് മണിക്കൂറിന് കുറഞ്ഞത് 20 ഡോളറെങ്കിലും വേതനം വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, സർക്കാർ മുൻകൂട്ടി പ്രഖ്യാപിച്ച ഈ മാറ്റം ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഗുണകരമാണെന്ന് ബിസിനസ് ഫെഡറേഷൻ (CFIB) പ്രതികരിച്ചു. നികുതി ഭാരം കുറയ്ക്കുന്നതടക്കമുള്ള നടപടികളിലൂടെ സർക്കാർ ബിസിനസ് മേഖലയെ കൂടുതൽ പിന്തുണയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Quebec raises minimum wage; new rate effective May 1




