ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റിൽ കഴിഞ്ഞദിവസമുണ്ടായ കത്തിക്കുത്ത് ആക്രമണത്തെത്തുടർന്ന് നഗരത്തിൽ വ്യാപകമായ കുടിയേറ്റവിരുദ്ധ പ്രതിഷേധവും അക്രമസംഭവങ്ങളും അരങ്ങേറി. തിങ്കളാഴ്ച നഗരമധ്യത്തിലുണ്ടായ അക്രമത്തിൽ 40 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. പ്രതിഷേധം അക്രമാസക്തമായതോടെ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിടുകയും പെട്രോൾ ബോംബുകൾ എറിയുകയും ചെയ്തതോടെ നഗരം കടുത്ത സുരക്ഷാഭീതിയിലായി. സംഭവത്തെത്തുടർന്ന് വടക്കൻ അയർലൻഡ് പൊലീസ് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് 30 കാരനായ സുഡാൻ സ്വദേശി ഹാദി അലോഡിദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കി കൊലപാതകശ്രമക്കുറ്റം ചുമത്തുകയും ചെയ്തു. ആക്രമണത്തിൽ ഇരയായ വ്യക്തിയുടെ കണ്ണിനും മുഖത്തിനും ഗുരുതരമായി പരിക്കേൽക്കുകയും ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്തതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. 2023-ൽ യുകെയിൽ എത്തിയ പ്രതി നിയമപരമായ വിസയിലാണ് ഇവിടെ താമസിച്ചിരുന്നതെന്നും സംഭവം ഭീകരാക്രമണമല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ഇതിന് പിന്നാലെ മുഖംമൂടി ധരിച്ചെത്തിയ നൂറുകണക്കിന് ആളുകൾ ബെൽഫാസ്റ്റിലും സമീപ നഗരമായ ആൻട്രിമിലും ബസുകളും കാറുകളും പൊതുമുതലുകളും വ്യാപകമായി നശിപ്പിക്കുകയായിരുന്നു.
അക്രമസംഭവങ്ങളെ വടക്കൻ അയർലൻഡ് പ്രഥമ മന്ത്രി മിഷേൽ ഒ നീലും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും ശക്തമായി അപലപിച്ചു. ജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം അക്രമങ്ങളോട് യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ ദൗർഭാഗ്യകരമായ സംഭവത്തെ സമൂഹത്തിൽ വിദ്വേഷവും വിഭജനവും വളർത്താൻ ആരും ഉപയോഗിക്കരുതെന്ന് പരിക്കേറ്റയാളുടെ കുടുംബവും അഭ്യർത്ഥിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വടക്കൻ അയർലൻഡ് പൊലീസ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Widespread violence follows stabbing: Protesters burn vehicles and buildings in Belfast; Tensions in many places










