ഒട്ടാവ: കാനഡയിലേക്ക് താൽക്കാലിക താമസത്തിനായി ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമായി ഇമിഗ്രേഷൻ വകുപ്പിന്റെ പുതിയ റിപ്പോർട്ട്. ഇന്ത്യ, പാകിസ്ഥാൻ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ വിസ അപേക്ഷകളുടെ പ്രോസസിംഗ് സമയത്തിൽ വലിയ രീതിയിലുള്ള പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടെ പ്രോസസിംഗ് സമയത്തിൽ ശ്രദ്ധേയമായ കുറവുണ്ടായിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷകർക്കാണ് ഇതിൽ ഏറ്റവും വലിയ നേട്ടം ലഭിച്ചിരിക്കുന്നത്. മുൻപ് 37 ദിവസമായിരുന്ന കാത്തിരിപ്പ് കാലാവധി ഇപ്പോൾ വെറും 23 ദിവസമായി കുറഞ്ഞു. രണ്ടാഴ്ചയോളം ലാഭിക്കാൻ സാധിക്കുന്നത് സന്ദർശകർക്ക് വലിയ ആശ്വാസമാണ്. അതുപോലെ തന്നെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റ് ലഭിക്കാനുള്ള സമയം നാല് ആഴ്ചയിൽ നിന്ന് മൂന്ന് ആഴ്ചയായി ചുരുങ്ങി. പാകിസ്ഥാനിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകർക്കാകട്ടെ 13 ആഴ്ചയുടെ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാതാപിതാക്കൾക്കും ഗ്രാന്റ് പേരൻസിനും വേണ്ടിയുള്ള സൂപ്പർ വിസ നടപടികളിലും സമാനമായ പുരോഗതിയുണ്ട്. ഇന്ത്യയിൽ നിന്നുള്ള സൂപ്പർ വിസ അപേക്ഷകൾ തീർപ്പാക്കാനുള്ള സമയം 202 ദിവസത്തിൽ നിന്ന് 182 ദിവസമായി കുറഞ്ഞു. അമേരിക്കയിൽ നിന്നുള്ളവർക്ക് ഇത് 164 ദിവസമായും ചുരുങ്ങിയിട്ടുണ്ട്. വിസ അപേക്ഷകളുടെ ബാഹുല്യം മൂലം നേരത്തെ നേരിട്ടിരുന്ന കാലതാമസം ഒഴിവാക്കാൻ ഇമിഗ്രേഷൻ വകുപ്പ് കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഫലമായാണ് ഈ മാറ്റം.
അപേക്ഷകൾ സ്വീകരിക്കുന്നത് മുതൽ അവയിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെയുള്ള സമയത്തെയാണ് പ്രോസസിംഗ് ടൈം എന്ന് വിളിക്കുന്നത്. ഓരോ അപേക്ഷയുടെയും സങ്കീർണ്ണത അനുസരിച്ച് ഇതിൽ മാറ്റം വരാമെങ്കിലും, 80 ശതമാനം അപേക്ഷകളും നിശ്ചിത സമയത്തിനുള്ളിൽ തീർപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് പ്രവർത്തിക്കുന്നത്. കാനഡയിലേക്ക് പഠനത്തിനായും ജോലിക്കായും സന്ദർശനത്തിനായും തയ്യാറെടുക്കുന്ന ആളുകൾക്കും വിദ്യാർത്ഥികൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ റിപ്പോർട്ട്. കുടിയേറ്റ നടപടികൾ ലളിതമാക്കുന്നതിലൂടെ കൂടുതൽ ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Wait times for temporary residence applications improve for submissions from Pakistan, India, and the US




