ന്യൂഫൗണ്ട്‌ലാൻഡ്: വിചാരണ വൈകുന്നതുമൂലം ക്രിമിനൽ കേസുകൾ കോടതി നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ടോണി വേക്കാം മാധ്യമപ്രവർത്തകരോട് അറിയിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ‘ജോർദാൻ ആപ്ലിക്കേഷൻ’ ഫയൽ ചെയ്തതിനെത്തുടർന്ന് സംസ്ഥാനത്ത് കുറഞ്ഞത് 24 പേരെങ്കിലും വിചാരണ നേരിടാതെ കുറ്റവിമുക്തരായിട്ടുണ്ടെന്ന സിബിസിയുടെ ഇൻവെസ്റ്റിഗേറ്റ്സ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങിന് ശേഷമാണ് ബുധനാഴ്ച പ്രീമിയർ ഈ നിലപാട് വ്യക്തമാക്കിയത്. കോടതി സംവിധാനങ്ങളിലെ തടസ്സങ്ങളും അടച്ചുപൂട്ടലുകളും പരിഹരിക്കുന്നതിനായി കൂടുതൽ പൊലീസുകാർ, പ്രൊസിക്യൂട്ടർമാർ, ജഡ്ജിമാർ, മറ്റ് ജീവനക്കാർ എന്നിവരെ നിയമിക്കുന്നതിനുള്ള പദ്ധതികൾ സമീപകാല പ്രവിശ്യാ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിചാരണ വൈകുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ പ്രവിശ്യാ നീതിന്യായ മന്ത്രാലയം ശേഖരിച്ചുതുടങ്ങുമെന്ന് നീതിന്യായ മന്ത്രി ഹെലൻ കോൺവേ ഒട്ടൻഹൈമർ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സെന്റ് ജോൺസിലെ കോൺഫെഡറേഷൻ ബിൽഡിംഗിൽ വെച്ച് മാധ്യമപ്രവർത്തകരെ അറിയിച്ചു. വർഷങ്ങളായി തകർച്ചയിലായിരുന്ന നീതിന്യായ വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങൾ ഫലപ്രദമാണോ എന്ന് വിലയിരുത്തുന്നതിനുമാണ് കൃത്യമായ ഡാറ്റ ശേഖരണം ആരംഭിക്കുന്നതെന്ന് അവർ വ്യക്തമാക്കി.
കേസുകൾ മെറിറ്റ് അടിസ്ഥാനത്തിൽ തീർപ്പാക്കാതിരിക്കുന്നത് ഇരകളെയും കേസിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റുള്ളവരെയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. കുറ്റം ചുമത്തുന്നത് മുതൽ വിചാരണ പൂർത്തിയാകുന്നതുവരെ പ്രവിശ്യാ കോടതികളിൽ 18 മാസവും സുപ്പീരിയർ കോടതികളിൽ 30 മാസവുമാണ് കാനഡ സുപ്രീം കോടതിയുടെ ‘ആർ വി ജോർദാൻ’ വിധി പ്രകാരമുള്ള സമയപരിധി. പ്രതിഭാഗം മൂലമുള്ള താമസമോ അസാധാരണമായ സാഹചര്യങ്ങളോ ഇല്ലാത്ത പക്ഷം ഇതിൽ കൂടുതൽ സമയമെടുക്കുന്നത് യുക്തിരഹിതമായാണ് കണക്കാക്കുന്നത്.
Premier expresses dissatisfaction with delays in court trials in Newfoundland and Labrador
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









