ഡൽഹി : ഇന്ത്യയെ പൂർണ്ണമായും പോളിയോ വിമുക്തമായി നിലനിർത്തുന്നതിനുള്ള ദേശവ്യാപക പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് നൽകി ഈ പ്രതിരോധ യജ്ഞം വിജയിപ്പിക്കാൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജൂൺ 28-ന് രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി കെ. മുരളീധരൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
ഇത്തവണ സംസ്ഥാനത്തുടനീളമുള്ള അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതിനായി 22,288 ബൂത്തുകൾ സജ്ജീകരിക്കുകയും 46,663 സന്നദ്ധപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവയ്ക്ക് പുറമെ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പൊതുസ്ഥലങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കും. പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കായി ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
സ്ഥിരം ബൂത്തുകൾക്ക് പുറമെ യാത്രാവേളകളിൽ കുട്ടികൾക്ക് വാക്സിൻ ഉറപ്പാക്കുന്നതിനായി 539 ട്രാൻസിറ്റ് ബൂത്തുകളും 283 മൊബൈൽ ബൂത്തുകളും 9 ഉത്സവ/മേള ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ട് ജെട്ടികൾ എന്നിവടങ്ങളിലാണ് പ്രധാനമായും ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വാക്സിൻ എത്തിക്കാൻ മൊബൈൽ ബൂത്തുകൾ സഹായിക്കും. വാക്സിനുകൾ കൃത്യമായ താപനിലയിൽ സൂക്ഷിക്കാനുള്ള ശീതീകരണ ഉപാധികളും ഇതിനായി വിന്യസിച്ചിട്ടുണ്ട്.
1980കളിൽ രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച പോളിയോ രോഗത്തെ, 1995-ൽ ആരംഭിച്ച പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിലൂടെ ഇന്ത്യ വിജയകരമായി പ്രതിരോധിച്ചു. 2011-ന് ശേഷം രാജ്യത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ, 2026 ജനുവരി 13-ഓടെ ഇന്ത്യ പോളിയോ വിമുക്ത രാജ്യമെന്ന പദവിയിൽ 15 വർഷം പൂർത്തിയാക്കി. എന്നിരുന്നാലും അയൽരാജ്യങ്ങളിൽ ഇപ്പോഴും രോഗം നിലനിൽക്കുന്നതിനാൽ രാജ്യം കർശന ജാഗ്രത തുടരുകയാണ്. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, വനിതാ-ശിശു വികസന വകുപ്പുകളും കുടുംബശ്രീ, റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ സന്നദ്ധ സംഘടനകളും ഈ യജ്ഞത്തിൽ പങ്കാളികളാകുന്നുണ്ട്.
Precautions against polio; 539 transit booths to ensure vaccination during travel, vaccine distribution on June 28
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




