ന്യൂഡൽഹി: യുവജനങ്ങളുമായി കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ കേന്ദ്രമന്ത്രിമാർ സോഷ്യൽ മീഡിയ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം, കൂടുതൽ സജീവമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. മന്ത്രിമാരുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഇൻസ്റ്റഗ്രാമിലെ സാന്നിധ്യം ശക്തമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
മന്ത്രിമാരോട് എത്രപേർ ഇൻസ്റ്റഗ്രാം സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചോദിക്കുകയും യുവജനങ്ങളുടെ ഏറ്റവും വലിയ സാന്നിധ്യമുള്ള ഡിജിറ്റൽ വേദികളിലൊന്നാണ് ഇൻസ്റ്റഗ്രാമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. സർക്കാർ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ജനങ്ങളുമായി നേരിട്ട് ഇടപഴകാനും ചോദ്യങ്ങൾക്ക് പ്രതികരിക്കാനും പ്ലാറ്റ്ഫോം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
പുതുതലമുറയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് റീലുകൾ ഉൾപ്പെടെയുള്ള ഹ്രസ്വ വീഡിയോ ഉള്ളടക്കങ്ങൾ തയ്യാറാക്കി പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനുമുമ്പ് അർധരാത്രിയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം തന്നെ കൂടുതൽ സജീവമായ ഡിജിറ്റൽ ആശയവിനിമയത്തിന് തുടക്കമിട്ടിരുന്നു. രാജ്യത്തെ വലിയ പൊതുയോഗങ്ങളിൽ പതിവായി ഉപയോഗിക്കുന്ന ‘സുഹൃത്തുക്കളേ’ എന്ന അഭിസംബോധനയോടെയായിരുന്നു വീഡിയോയുടെ തുടക്കം.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്ദറിൽ നടക്കുന്ന പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ, വ്യാപക ചർച്ചയായ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കാനുള്ള നിർദേശം ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റഗ്രാം റീലുകളും വൈറൽ വീഡിയോകളും തത്സമയ അപ്‌ഡേറ്റുകളും വഴി ജെൻ സി വിദ്യാർഥികളുടെ വലിയ പങ്കാളിത്തമാണ് പ്രതിഷേധങ്ങൾക്ക് ലഭിക്കുന്നതെന്നും ഇതേ പശ്ചാത്തലത്തിൽ യുവജനങ്ങളുമായി നേരിട്ട് സംവദിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞതായാണ് റിപ്പോർട്ടുകൾ.
'Posts' alone aren't enough; 'Reels' are needed too—Modi's digital message to Union Ministers.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






