കാനഡ: രാജ്യത്തെ ഇന്ത്യൻ ആക്ട് ഭേദഗതി ചെയ്യാൻ കനേഡിയൻ പാർലമെന്റിന് 2026 ഏപ്രിൽ വരെ ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി സമയം അനുവദിച്ചു. നിയമപരമായി ഇന്ത്യൻ പദവി വേണ്ടെന്ന് വെച്ചവരുടെ പിൻഗാമികൾ നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഈ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് പദവി നിഷേധിക്കുന്ന ഇന്ത്യൻ ആക്ടിലെ വ്യവസ്ഥകൾ കാനഡയിലെ പൗരാവകാശ നിയമമായ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡംസിന് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി.
തങ്ങളുടെ മാതാപിതാക്കളോ മുത്തശ്ശൻമാരോ ഇന്ത്യൻ പദവി വേണ്ടെന്ന് വെച്ചതിനാൽ അതിന്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടവർക്ക് നേരെ നിയമം വിവേചനം കാണിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഒരു കുടുംബം പദവി ഉപേക്ഷിക്കുമ്പോൾ അത് അധിക്ഷേപങ്ങൾക്കും, മുൻവിധിക്കും, വിവേചനത്തിനും വഴി വെക്കുന്നതായി സർക്കാർ പോലും സമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ നിയമം ചാർട്ടറിന് അനുസരിച്ചുള്ളതല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഷാരോൺ നിക്കോളസിനെ പോലുള്ളവർക്ക് ഈ വിധി ഏറെ ആശ്വാസകരമാണ്. തന്റെ മുത്തച്ഛൻ 1944-ൽ അദ്ദേഹത്തിന്റെ കുട്ടികളെ റെസിഡൻഷ്യൽ സ്കൂളിൽ അയക്കുന്നത് ഒഴിവാക്കാൻ വേണ്ടി ഇന്ത്യൻ പദവി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അവരുടെ അഭിഭാഷകൻ റയാൻ ബീറ്റൺ പറയുന്നു. നിക്കോളസിനെ പോലുള്ളവരുടെ മുത്തച്ഛൻമാർ പദവി വേണ്ടെന്ന് വെച്ചപ്പോൾ അവരുടെ മക്കൾക്കും അത് നഷ്ടപ്പെട്ടു. പദവി തിരികെ ലഭിക്കുന്നതിനായി നിക്കോളസ് പതിറ്റാണ്ടുകളായി പോരാടുകയായിരുന്നു. 2021-ലാണ് ഇവർ കോടതിയെ സമീപിച്ചത്.
ഇന്ത്യൻ പദവി നഷ്ടപ്പെട്ടതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതിന് കനേഡിയൻ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫെഡറൽ കോടതിയിൽ പുതിയ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. 5,000 മുതൽ 10,000 വരെ ആളുകൾക്ക് ഇതിൽ അംഗങ്ങളാവാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. പദവി ഉപേക്ഷിക്കാൻ ആളുകൾ നിർബന്ധിതരാകാൻ നിരവധി കാരണങ്ങളുണ്ടായിരുന്നുവെന്ന് അഭിഭാഷകൻ റയാൻ ബീറ്റൺ പറഞ്ഞു. അക്കാലത്ത് ഒരു ഇന്ത്യൻ പൗരന് വോട്ട് ചെയ്യാനോ, ചില വസ്തുക്കൾ സ്വന്തമാക്കാനോ അവകാശമുണ്ടായിരുന്നില്ല.
കുട്ടികൾ നിർബന്ധമായും റെസിഡൻഷ്യൽ സ്കൂളുകളിൽ പോകേണ്ടിയിരുന്നു. ഈ വിവേചനങ്ങളിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണ് ചിലർ പദവി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. പാർലമെന്റ് മുൻപ് ഈ നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചില്ലെന്നും ബീറ്റൺ പറഞ്ഞു. പാർലമെന്റ് ഈ മാറ്റത്തിന് തയ്യാറല്ലെങ്കിൽ കോടതി വഴി അത് നേടിയെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയുടെ പുതിയ വിധിക്ക് ശേഷം രാജ്യത്തുടനീളം ബാധകമാവുന്ന ഒരു നിയമ നിർമ്മാണം സാധ്യമാകുമെന്നാണ് കരുതുന്നത്.





