ഒന്റാറിയോ : പ്രീമിയർ ഡഗ് ഫോർഡിന്റെ ഉപയോഗത്തിനായി 28.9 മില്യൺ ഡോളർ ചിലവിൽ സ്വകാര്യ ജെറ്റ് വിമാനം വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയെങ്കിലും നികുതിദായകർക്ക് രണ്ട് ലക്ഷം ഡോളറിനോട് അടുത്ത് അധികബാധ്യതയുണ്ടായതായി റിപ്പോർട്ട്. പ്രീമിയറുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട രേഖകൾ പ്രകാരം വിമാനം വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നടപടികൾക്കിടയിൽ 1,90,865.56 ഡോളർ മറ്റ് ചിലവുകളായി ഒന്റാറിയോ നികുതിദായകർക്ക് നൽകേണ്ടി വന്നു. 21 മില്യൺ യുഎസ് ഡോളറിന് വാങ്ങിയ 2016 ബോംബാർഡിയർ ചലഞ്ചർ 650 ജെറ്റ് വിമാനം അതേ തുകയ്ക്ക് തന്നെ കമ്പനിക്ക് തിരികെ വിറ്റതായി സർക്കാർ അറിയിച്ചു.
ഏപ്രിൽ 15-ന് വാങ്ങൽ നടപടികൾ പൂർത്തിയാക്കിയ വിമാനം പൊതുജന പ്രതിഷേധത്തെത്തുടർന്ന് ഏപ്രിൽ 27-ന് ബോംബാർഡിയർ കമ്പനിക്ക് തന്നെ തിരികെ വിൽക്കുകയായിരുന്നു. എന്നാൽ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ, സൂക്ഷിപ്പ് ചാർജ് എന്നിവയിനത്തിൽ 140,000 ഡോളറും നിയമോപദേശത്തിനായി 34,000 ഡോളറും സർക്കാർ ചിലവാക്കി. കൂടാതെ വിമാനം ഏറ്റെടുക്കുന്നതിനുള്ള സാങ്കേതിക സഹായത്തിനായി 18,000 ഡോളറും അധികമായി നൽകി. ഒന്റാറിയോയ്ക്കകത്തും യുഎസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമുള്ള യാത്രകൾക്ക് വിമാനം അത്യാവശ്യമാണെന്നായിരുന്നു പ്രീമിയറുടെ ഓഫീസിന്റെ ആദ്യ വിശദീകരണം.
സർക്കാരിന്റെ ഈ നടപടിയെ ‘ഗ്രേവി പ്ലെയിൻ’ എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. സാധാരണക്കാർ നിത്യച്ചെലവുകൾക്കായി ബുദ്ധിമുട്ടുമ്പോൾ ആഡംബര വിമാനത്തിനായി ലക്ഷങ്ങൾ പാഴാക്കിയത് അംഗീകരിക്കാനാവില്ലെന്ന് ഇടക്കാല ലിബറൽ നേതാവ് ജോൺ ഫ്രേസർ പറഞ്ഞു. ഡഗ് ഫോർഡ് ജനങ്ങളുടെ പണം ഉപയോഗിച്ച് റോക്ക് സ്റ്റാറിനെപ്പോലെ ജീവിക്കാൻ ശ്രമിക്കുകയാണെന്നും നികുതിദായകരോട് സർക്കാരിന് ബഹുമാനമില്ലെന്നും എൻഡിപി നേതാവ് മരിറ്റ് സ്റ്റൈൽസ് ആരോപിച്ചു. മന്ത്രിസഭയുടെ അംഗീകാരത്തോടെ നടന്ന ഈ ഇടപാടിന്റെ സാമ്പത്തിക രേഖകൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.
Opposition strongly protests Ontario government over decision to reverse decision to purchase luxury jet
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



