ഒന്റാറിയോ: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് മുന്നോടിയായി ടിക്കറ്റുകൾ അമിതവിലയ്ക്ക് മറിച്ചുവിൽക്കുന്നത് തടയാൻ ഒന്റാറിയോ സർക്കാർ നടപടികൾ കർശനമാക്കി. ടിക്കറ്റുകൾ യഥാർത്ഥ വിലയേക്കാൾ (Face Value) ഉയർന്ന തുകയ്ക്ക് വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം കഴിഞ്ഞ മാസം സർക്കാർ പാസാക്കിയിരുന്നു. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 3,000 ഡോളർ മുതൽ 2.5 മില്യൺ ഡോളർ വരെ പിഴ ചുമത്തുമെന്ന് പബ്ലിക് ആൻഡ് ബിസിനസ് സർവീസ് ഡെലിവറി മന്ത്രി സ്റ്റീഫൻ ക്രോഫോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ടിക്കറ്റ് റീസെയിൽ വിപണിയിലെ അമിതവില ഈടാക്കുന്നവരെ കണ്ടെത്താൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ബ്രാഞ്ചിലെ ജീവനക്കാരെ പ്രത്യേകമായി വിന്യസിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബോട്ട് (Bot) സാങ്കേതികവിദ്യ ഉപയോഗിച്ച് ടിക്കറ്റുകൾ കൂട്ടത്തോടെ വാങ്ങുന്നത് തടയാനും സാധാരണക്കാർക്ക് ന്യായമായ വിലയിൽ ടിക്കറ്റുകൾ ലഭ്യമാക്കാനും പുതിയ നിയമം സഹായിക്കുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ലോകകപ്പ് പോലുള്ള വലിയ കായിക മാമാങ്കങ്ങൾ നടക്കുമ്പോൾ ടിക്കറ്റുകൾ വൻതുകയ്ക്ക് മറിച്ചുവിൽക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് എൻഫോഴ്‌സ്‌മെന്റ് ടീമിനെ ശക്തിപ്പെടുത്തിയിരിക്കുന്നത്.
പുതിയ നിയമം നിലവിൽ വന്നിട്ടും ചില വെബ്സൈറ്റുകളിൽ ടിക്കറ്റുകൾക്ക് അമിതവില ഈടാക്കുന്നതായി പ്രതിപക്ഷം പാർലമെന്റിൽ ആരോപിച്ചു. പാനമ – ക്രൊയേഷ്യ മത്സരത്തിന് 250 മുതൽ 700 ഡോളർ വരെ വിലയുള്ള ടിക്കറ്റുകൾ സ്റ്റബ്ഹബ് (StubHub) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ 3,000 ഡോളർ വരെ നിരക്കിൽ വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമാനമായി ജർമ്മനി – കോട്ട് ഡി ഐവറി മത്സരത്തിന് സീറ്റ്‌ഗീക്ക് (SeatGeek) സൈറ്റിൽ 5,000 ഡോളർ വരെ ഈടാക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടിക്കറ്റ് വിൽപന നടത്തുന്ന എല്ലാ കമ്പനികൾക്കും പുതിയ നിയമങ്ങൾ സംബന്ധിച്ച കത്തുകൾ അയച്ചിട്ടുണ്ടെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ടിക്കറ്റ് മാസ്റ്റർ കാനഡ, ഫിഫ എന്നിവ നിയമങ്ങളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും, ടിക്കറ്റിന്റെ യഥാർത്ഥ വില ഉറപ്പാക്കാൻ സാങ്കേതികമായ ചില തടസ്സങ്ങളുണ്ടെന്ന് ചില റീസെയിൽ കമ്പനികൾ അവകാശപ്പെടുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Ontario takes strict action ahead of FIFA World Cup to curb black market ticket sales
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



