ടൊറന്റോ: ഒന്റാറിയോയിൽ സ്വകാര്യ കരിയർ കോളേജുകൾ കേന്ദ്രീകരിച്ച് കോടിക്കണക്കിന് ഡോളറിന്റെ സ്റ്റുഡന്റ് ഫണ്ട് (OSAP) തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് വൻതോതിൽ വിദ്യാർത്ഥികളുടെ എണ്ണം കൃത്രിമമായി കാണിച്ച് വൻ തുക തട്ടിയെടുത്ത ഏതാനും കോളേജുകൾക്കെതിരെ പ്രവിശ്യാ സർക്കാർ നടപടി ശക്തമാക്കി. ദി കനേഡിയൻ പ്രസ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഒന്റാറിയോയിലെ 170-ഓളം കരിയർ കോളേജുകളിൽ വെറും 7 സ്ഥാപനങ്ങളിലേക്ക് മാത്രമായി 2024-25 വർഷത്തിൽ 385 മില്യൺ ഡോളറാണ് പ്രവിശ്യാ ഗ്രാന്റായി പോയിരിക്കുന്നത്.
ഒന്റാറിയോയിലെ മുഴുവൻ പബ്ലിക് കോളേജുകൾക്കും സർവ്വകലാശാലകൾക്കും സർക്കാർ നൽകിയ ആകെ ധനസഹായത്തേക്കാൾ കൂടുതലാണിത്. നൂറിൽ താഴെ വിദ്യാർത്ഥികൾ മാത്രം പഠിച്ചിരുന്ന പല സ്ഥാപനങ്ങളിലും പെട്ടെന്നാണ് ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്നതായി രേഖകൾ ഉണ്ടാക്കിയത്. ഓൺലൈനായി സ്വന്തം സൗകര്യത്തിന് പഠിക്കാവുന്ന ‘അസിൻക്രണസ് കോഴ്സുകൾ’ (Asynchronous Courses) ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
വിദ്യാർത്ഥികളുടെ യഥാർത്ഥ പങ്കാളിത്തമില്ലാതെ വ്യാജ അക്കൗണ്ടുകൾ വഴിയും കൃത്രിമ രജിസ്ട്രേഷനുകൾ വഴിയുമാണ് ഫണ്ട് കൈപ്പറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഷയം ഗുരുതരമായതോടെ, തട്ടിപ്പിന് മുന്നിൽ നിന്ന അഞ്ച് പ്രമുഖ കരിയർ കോളേജുകളെ ഒസാപ്പ് (OSAP) ധനസഹായ പദ്ധതിയിൽ നിന്ന് മന്ത്രാലയം പൂർണ്ണമായി വിലക്കി. അക്കാദമി ഓഫ് ലേണിംഗിന്റെ (Academy of Learning) ബേ സ്ട്രീറ്റ്, ബ്രാംപ്ടൺ ഈസ്റ്റ് ശാഖകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് വിലക്ക് വീണത്.
ALSO READ ; കാനഡയെ ചൊടിപ്പിച്ച് ട്രംപിന്റെ പുതിയ നീക്കം; ഒന്റാരിയോ തടാകം ഇനി ‘ലേക്ക് അമേരിക്ക’
എന്നാൽ പുതിയ കുടിയേറ്റക്കാരും ജോലി അന്വേഷിക്കുന്നവരുമാണ് തങ്ങളുടെ പ്രധാന വിദ്യാർത്ഥികളെന്നും സ്വാഭാവികമായ വളർച്ച മാത്രമാണ് ഉണ്ടായതെന്നും കാണിച്ച് ചില സ്ഥാപനങ്ങൾ കോടതിയെ സമീപിച്ചിട്ടുണ്ട്. പൊതുപണം തട്ടിയെടുക്കാൻ അനുവദിക്കില്ലെന്നും, നിയമലംഘനം നടത്തുന്ന കോളേജുകളുടെ ഒസാപ്പ് അനുമതി പൂർണ്ണമായി റദ്ദാക്കുമെന്നും ഒന്റാറിയോ ഉന്നത വിദ്യാഭ്യാസ മന്ത്രി നോളൻ ക്വിൻ അറിയിച്ചു. വരുന്ന ശരത്കാല സമ്മേളനത്തിൽ (Fall) തട്ടിപ്പുകൾ തടയാനും കർശന പരിശോധന ഉറപ്പാക്കാനുമായി പുതിയ നിയമം കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





