ടൊറന്റോ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം പുതിയ തലത്തിലേക്ക് കടന്നതോടെ കാനഡയിലെ ഒന്റാറിയോയിലുള്ള വ്യവസായങ്ങൾ കടുത്ത ആശങ്കയിൽ. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ തീരുമാനപ്രകാരം കാനഡയിൽ നിന്നുള്ള മദ്യം, മോട്ടോർസൈക്കിൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക നിരോധനമേർപ്പെടുത്തി. കൂടാതെ അലുമിനിയം, തടി, ഫർണിച്ചർ അടക്കമുള്ള സാധനങ്ങൾക്ക് 50 ശതമാനം അധിക നികുതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള മുൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കാനഡയും നേരത്തെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയിരുന്നു.
പുതിയ നിരോധനവും നികുതി വർധനവും കനേഡിയൻ കമ്പനികളെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. കാനഡയിൽ നിർമിക്കുന്ന മദ്യത്തിന്റെ പകുതിയും വിറ്റഴിയുന്നത് അമേരിക്കയിലായതിനാൽ മദ്യവ്യവസായ മേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയായി. കൂടാതെ അലുമിനിയം ഉപയോഗിച്ച് സാധനങ്ങൾ നിർമിക്കുന്ന കമ്പനികൾക്ക് അമേരിക്കൻ വിപണിയിലെ 40 ശതമാനത്തോളം കച്ചവടം ഒറ്റയടിക്ക് നഷ്ടപ്പെട്ടു. മറ്റ് രാജ്യങ്ങളിലേക്ക് കച്ചവടം മാറ്റാനോ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനോ ഉള്ള ആലോചനയിലാണ് പല പ്രമുഖ വ്യാപാരികളും.
ALSO READ ; കനേഡിയൻ പൗരത്വമുണ്ടോ?; പങ്കാളിയെ കൂടെക്കൂട്ടാൻ ഇതാ ഒരു എളുപ്പവഴി
അതേസമയം, ഈ തിരിച്ചടിയെ പോസിറ്റീവായി കാണുന്നവരും കുറവല്ല. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ കാനഡയിലെ ജനങ്ങൾ സ്വന്തം നാട്ടിലെ ഉൽപ്പന്നങ്ങൾ കൂടുതൽ വാങ്ങാൻ തുടങ്ങി. ഇത് പ്രാദേശിക വൈൻ നിർമാതാക്കൾക്കും മറ്റ് ചെറുകിട വ്യവസായങ്ങൾക്കും പുതിയ ജീവൻ നൽകിയിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും കനേഡിയൻ വിപണിയെ കൂടുതൽ ശക്തിപ്പെടുത്താനും പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ സാഹചര്യം സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









