ഓട്ടവ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര ഉപരോധങ്ങൾക്ക് ശക്തമായ മറുപടിയുമായി കാനഡ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ, ഏകദേശം 20 ബില്യൺ ഡോളർ (USD) മൂല്യം വരുന്ന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ തിരിച്ചടിയായി നികുതി (താരിഫ്) ഏർപ്പെടുത്തി. കാനഡയിലെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിക്കഴിഞ്ഞു.ട്രംപ് ഭരണകൂടം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് നികുതി വർദ്ധിപ്പിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ചർച്ചകൾ തകർന്നതും വ്യാപാര യുദ്ധത്തിലേക്ക് വഴിമാറിയതും.
പുതിയ തീരുമാനം അനുസരിച്ച് അമേരിക്കയിൽ നിന്നുമെത്തുന്ന സ്റ്റീൽ, അലുമിനിയം, ഗാർഹിക ഉപകരണങ്ങൾ, വസ്ത്രങ്ങൾ, കാർഷിക ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്ക് 15% മുതൽ 50% വരെ അധിക നികുതി നൽകേണ്ടി വരും. അമേരിക്ക തങ്ങൾക്കെതിരെ ചുമത്തിയ അതേ തുകയ്ക്ക് തുല്യമായ തിരിച്ചടിയാണ് കാനഡ നൽകിയിരിക്കുന്നത്. നാല് പതിറ്റാണ്ടായി അമേരിക്കയോട് കാണിച്ച സാമ്പത്തിക വിധേയത്വം അവസാനിപ്പിച്ച്, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് മുൻനിര രാജ്യങ്ങളുമായി വ്യാപാരം വിപുലീകരിക്കാനാണ് കാനഡയുടെ നീക്കം.
ചർച്ചകളിൽ നിന്നും കാനഡ പിന്മാറിയത് സ്വന്തം സംസ്കാരത്തെയും വ്യവസായങ്ങളെയും സംരക്ഷിക്കാനാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ പണയം വെക്കാതെ കനേഡിയൻ ജനത അമേരിക്കൻ ഉൽപ്പന്നങ്ങളും യാത്രകളും ബഹിഷ്കരിച്ച് സ്വന്തം രാജ്യത്തെ പിന്തുണയ്ക്കാനും കാർണി ആഹ്വാനം ചെയ്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









