ഒട്ടാവ: ഫെഡറൽ സർക്കാർ വിസാ നിയമങ്ങളിൽ വരുത്തിയ കർശന നിയന്ത്രണങ്ങളെത്തുടർന്ന് ഒന്റാറിയോയിലെ പ്രമുഖ കോളജുകളിൽ പഠിക്കാൻ വിദേശ വിദ്യാർത്ഥികൾ മടിക്കുന്നതായി റിപ്പോർട്ട്. ഫെഡറൽ സർക്കാർ സ്റ്റഡി പെർമിറ്റുകൾക്ക് പരിധി ഏർപ്പെടുത്തിയതോടെ ഒന്റാറിയോയിലെ കോളജുകളിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം പകുതിയോളം കുറയുകയും ഇത് വിദ്യഭ്യാസ സ്ഥാപനങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം കനേഡിയൻ മാധ്യമമായ ‘ഗ്ലോബൽ ന്യൂസി’ന് ഒന്റാറിയോ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച രേഖകളിലാണ് ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന ഈ തിരിച്ചടി വ്യക്തമാക്കുന്നത്.
പുതിയ നിയമപ്രകാരം വിദ്യാർത്ഥികൾക്ക് പ്രവിശ്യാ സർക്കാർ നൽകേണ്ട ‘പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ’ (PAL) അനുവദിച്ചതിൽ വെറും 46 ശതമാനം മാത്രമാണ് ഒന്റാറിയോയിലെ കോളജുകൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് സ്റ്റഡി വിസ ലഭിക്കാനുള്ള നിരക്ക് പ്രവിശ്യയിൽ 46 മുതൽ 68 ശതമാനം വരെയായി കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. സർവകലാശാലകളെ അപേക്ഷിച്ച് ജോലി ഉറപ്പുനൽകുന്ന കോഴ്സുകൾ നടത്തുന്ന കോളജുകളെയാണ് ഈ പ്രതിസന്ധി കൂടുതൽ ബാധിച്ചത്. ഒന്റാറിയോയിലെ പ്രമുഖ സ്ഥാപനങ്ങളായ കോനെസ്റ്റോഗ കോളജ്, സെനേക്ക പോളിടെക്നിക് തുടങ്ങിയവയ്ക്ക് അനുവദിച്ച സീറ്റുകളുടെ പകുതി പോലും നിലവിൽ നികത്താൻ സാധിച്ചിട്ടില്ല.
പഠനത്തിന് ശേഷമുള്ള വർക്ക് പെർമിറ്റുകളിൽ (Post-Graduate Work Permit) ഫെഡറൽ സർക്കാർ വരുത്തിയ വെട്ടിക്കുറയ്ക്കലുകളാണ് വിദ്യാർത്ഥികളെ കാനഡയിൽ നിന്നും പിന്നോട്ട് വലിപ്പിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അന്തർദേശീയ വിദ്യാർത്ഥികളിൽ നിന്നുള്ള ട്യൂഷൻ ഫീസിനെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന പല കോളജുകളും ഇതോടെ ക്യാമ്പസുകൾ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനും നിർബന്ധിതരായി. ഈ സാഹചര്യം മറികടക്കാൻ ഒന്റാറിയോ പ്രവിശ്യാ സർക്കാർ കോളജുകൾക്ക് ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ അനുമതി നൽകുകയും, ഉന്നതവിദ്യാഭ്യാസ മേഖലയെ സാമ്പത്തികമായി നിലനിർത്താൻ 6.4 ബില്യൺ ഡോളറിന്റെ പ്രത്യേക അധിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Visa restrictions backfire; number of foreign students at Ontario colleges drops sharply










