ന്യൂഡൽഹി: വിവാദങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചാ പരാതികൾക്കും പിന്നാലെ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ നീറ്റ് (NEET UG) പുനഃപരീക്ഷ നാളെ (ജൂൺ 21) നടക്കും. കുറ്റമറ്റ രീതിയിൽ പരീക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ 5000 കേന്ദ്രങ്ങളിൽ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിച്ചിട്ടുണ്ട്. മുൻപ് നടന്ന നീറ്റ് ക്രമക്കേടുകളിൽ ചില വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന്, നാഷണൽ മെഡിക്കൽ കമ്മിഷന് കീഴിലുള്ള ഒരു മെഡിക്കൽ കോളേജും ഇന്നും നാളെയും വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാർത്ഥികൾ മെയ് 30-ലെ പഴയ അഡ്‌മിറ്റ് കാർഡിന് പകരം വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത പുതിയ കാർഡ് മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.
പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനിമുതൽ എൻടിഎയുടെ ഔദ്യോഗിക സന്ദേശങ്ങൾ ബ്ലൂടിക് വെരിഫൈഡ് ആയ 7827980287 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുക. ഇത് ഒരു ബ്രോഡ്കാസ്റ്റ് ചാനൽ ആയതിനാൽ വിദ്യാർത്ഥികൾക്ക് തിരികെ സന്ദേശം അയക്കാനാകില്ല. എൻടിഎ ഒരിക്കലും വിദ്യാർത്ഥികളോട് ഒടിപിയോ പണമോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പർ സംബന്ധിച്ച വിവരങ്ങൾ ഇതിൽ പങ്കുവെക്കില്ലെന്നും അറിയിച്ചു. ഇത്തരം വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ നാഷണൽ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930-ൽ ഉടൻ വിവരമറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) ഇന്ന് ദില്ലി ജന്തർ മന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിക്കും. അമൃത്സർ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ സമരങ്ങൾക്ക് ശേഷമാണ് ഉച്ചയ്ക്ക് 1 മണിക്ക് സിജെപി ‘ദില്ലി ചലോ’ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പരീക്ഷാ വിവാദത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി സ്ഥാപകൻ അഭിജിത്ത് ദിപ്കെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മന്ത്രി രാജി വെക്കുന്നതുവരെ അനിശ്ചിതകാല സമരം തുടരാനാണ് സിജെപിയുടെ തീരുമാനം.
NEET re-exam tomorrow amid tight security; CJP protests in Delhi today demanding Union Minister’s resignation
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









