ന്യൂ ഡൽഹി : തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യത്തുടനീളം ഉയർന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. ഇതോടെ താൽക്കാലിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചെങ്കിലും, ചെറുപ്പക്കാർക്കിടയിൽ പുകയുന്ന നിരാശയും അമർഷവും പരിഹരിക്കുക എന്നത് കേന്ദ്ര സർക്കാരിന് വലിയ വെല്ലുവിളിയായി തുടരുകയാണ്. ഫാസ്റ്റ് ട്രാക്ക് കോടതികളും പരീക്ഷാ പരിഷ്കരണത്തിനായി നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പുതിയ സമിതിയെയും പ്രഖ്യാപിച്ചെങ്കിലും, തൊഴിലവസരങ്ങളുടെ കുറവും വിദ്യാഭ്യാസ മേഖലയിലെ തകർച്ചയും പരിഹരിക്കാതെ യുവാക്കളുടെ രോഷമടക്കാനാവില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
അവസരങ്ങളുടെ അഭാവവും വേതന വർദ്ധനവില്ലായ്മയും കൊണ്ട് കഴിഞ്ഞ 10 വർഷമായി തൊഴിൽ വിപണി തികച്ചും ദയനീയ അവസ്ഥയിലാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ സന്തോഷ് മെഹ്രോത്ര വ്യക്തമാക്കുന്നു. സമ്പദ്‌വ്യവസ്ഥയിലെ ഘടനാപരമായ ബലഹീനത മൂലം കർഷകേതര മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. ഒപ്പം, നിലവിലെ വിദ്യാഭ്യാസ രീതി ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ തൊഴിൽ നൈപുണ്യം നൽകുന്നതിൽ പരാജയപ്പെടുന്നു. 15-നും 29-നും ഇടയിൽ പ്രായമുള്ള 36 കോടിയോളം യുവാക്കളുള്ള ഇന്ത്യയിൽ, ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ കാൽ നൂറ്റാണ്ടായി 35 മുതൽ 40 ശതമാനം വരെയായി തുടരുകയായിരുന്നു. എന്നാൽ സമീപകാലത്ത് ബിരുദധാരികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ പ്രശ്നം അതീവ ഗുരുതരമായി മാറി.
2004-05 മുതൽ പ്രതിവർഷം 50 ലക്ഷത്തോളം പുതിയ ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും 28 ലക്ഷത്തോളം പേർക്ക് മാത്രമാണ് തൊഴിൽ ലഭിക്കുന്നത്. ഇതിൽ തന്നെ 3.7 ശതമാനം പേർക്ക് മാത്രമാണ് വൈറ്റ് കോളർ ജോലികളും, 7 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് സ്ഥിരവരുമാനമുള്ള തസ്തികകളും ലഭിക്കുന്നത്. സർക്കാറിന്റെ അടിസ്ഥാന സൗകര്യ വികസനവും ജി.ഡി.പി വളർച്ചയും ചൂണ്ടിക്കാട്ടി പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ജനക്ഷേമ പദ്ധതികളിലൂടെയും പ്രതിമാസ ധനസഹായങ്ങളിലൂടെയും ജനങ്ങളുടെ സാമ്പത്തിക തകർച്ച തടയാൻ ശ്രമിക്കുന്നത് പ്രശ്നത്തിന്റെ ഗൗരവം സർക്കാർ തിരിച്ചറിഞ്ഞതിന്റെ തെളിവാണെന്നും വിദഗ്ധർ പറയുന്നു.
നോട്ടുനിരോധനവും ജി.എസ്.ടിയും കാരണം തകർച്ചയിലായ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ തിരികെ കൊണ്ടുവരികയും, ഉൽപ്പാദന മേഖല ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ തൊഴിലില്ലായ്മയ്ക്ക് താൽക്കാലിക ആശ്വാസമെങ്കിലും കണ്ടെത്താനാകൂ. ജി.ഡി.പിയിലെ ഉൽപ്പാദന മേഖലയുടെ വിഹിതം 2015-ലെ 17 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറഞ്ഞു. ഒപ്പം കൃഷിമേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം 80 ദശലക്ഷത്തോളം ഉയർന്നതും ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയുടെ ആഴം വ്യക്തമാക്കുന്നു. രാജ്യത്തെ ഐ.ടി മേഖലയിലടക്കം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വരവോടെ 8 മുതൽ 12 ശതമാനം വരെ കർഷകേതര ജോലികൾ ഭീഷണിയിലാണെന്ന് ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട് ചെയ്യുന്നു.
ഐ.ടി കമ്പനികളിലെ നിയമനം കുറയുകയും വേതന വർദ്ധനവ് നിശ്ചലമാവുകയും ചെയ്തതോടെ എച്ച്.സി.എൽ പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ പ്രതിഷേധം ഇരമ്പുകയാണ്. ഉയർന്ന ബിരുദങ്ങളുണ്ടെങ്കിലും ഓഫീസ് ജോലികൾക്ക് പകരം പ്ലംബിംഗ്, ഇലക്ട്രീഷ്യൻ തുടങ്ങിയ സാങ്കേതിക-തൊഴിൽധിഷ്ഠിത മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമാണ് ഇന്നത്തെ തലമുറയ്ക്കുള്ളതെന്ന് പ്രമുഖ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്വന്തം മാതാപിതാക്കളേക്കാൾ ഉയർന്ന ജീവിതനിലവാരം പുലർത്താൻ സാധിക്കാതെ പോകുന്ന ഈ തലമുറയുടെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Exam cheating and severe unemployment: Central government trembles in the face of ‘Gen C’ struggle
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




