അഹില്യാനഗർ: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിൽ നീറ്റ് പരീക്ഷാർത്ഥിയായ യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യാനഗർ ജില്ലയിലെ ജലാൽപൂർ ഗ്രാമവാസിയായ അങ്കിത സാങ്ലെയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ അങ്കിതയെ സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയിൽ 166 മാർക്ക് മാത്രം ലഭിച്ചതിനെ തുടർന്ന് അങ്കിത കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് മറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. “നിങ്ങൾ എന്നെ ഒരുപാട് സ്നേഹിച്ചു, എന്നാൽ നിങ്ങളുടെ ഒരു ആഗ്രഹം പോലും പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. അമ്മേ, ഓരോ ബുദ്ധിമുട്ടിലും ഒരു കൂട്ടുകാരിയെപ്പോലെ അമ്മ എന്നെ പിന്തുണച്ചു. ജ്യേഷ്ഠൻ അമ്മയെക്കാളും അച്ഛനെക്കാളും എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.
എന്റെ ആത്മഹത്യയിൽ ആർക്കും പങ്കില്ല. നീറ്റ് പരീക്ഷയ്ക്കായി പഠിക്കുമ്പോൾ നിങ്ങൾ എനിക്കായി എല്ലാം ത്യാഗം ചെയ്തു, എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതെ ഞാൻ പരാജയപ്പെട്ടു,” എന്ന് കത്തിൽ പറയുന്നു. മാതാപിതാക്കളെ നന്നായി നോക്കണമെന്നും അവർക്ക് ഒരു കുറവും വരുത്തരുതെന്നും സഹോദരനോട് ആത്മഹത്യാക്കുറിപ്പിൽ അപേക്ഷിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
“I sacrificed everything, I failed”: Disappointed with low marks, NEET candidate commits suicide
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





