പത്തനംതിട്ട: സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെയും കേന്ദ്രത്തിലെ ബിജെപി ഭരണത്തെയും ഒരേസമയം കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പത്തനംതിട്ടയിൽ നടന്ന യുഡിഎഫിൻ്റെ ബൃഹത്തായ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ മുൻനിർത്തിയായിരുന്നു സംസ്ഥാന സർക്കാരിനെതിരെയുള്ള രാഹുലിൻ്റെ പ്രധാന വിമർശനം. പ്രസംഗ മധ്യേ രാഹുൽ ഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന ചോദ്യം ഉയർന്നപ്പോൾ ‘സഖാക്കളാണേ അയ്യപ്പാ’ എന്ന് ജനക്കൂട്ടം ഏറ്റുചൊല്ലിയത് സമ്മേളന നഗരിയെ ആവേശത്തിലാഴ്ത്തി.
മോദിയും പിണറായിയും തമ്മിൽ രഹസ്യധാരണ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി പത്തനംതിട്ടയിലെ ജനക്കൂട്ടത്തോട് തുറന്നുപറഞ്ഞു. ഡൽഹിയിൽ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ വെല്ലുവിളിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന് നരേന്ദ്ര മോദിക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ് കേരളത്തിൽ യുഡിഎഫിൻ്റെ മുന്നേറ്റം തടയാൻ ബിജെപി ശ്രമിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികളെ തിരിച്ചുവിടുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് നേരെ കണ്ണടയ്ക്കുന്നതെന്നും രാഹുൽ ചോദിച്ചു. അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഡാറ്റാ ചോർച്ചയും അദാനി ബന്ധവും
രാജ്യത്തിൻ്റെ സുപ്രധാന വിവരങ്ങളും ഡാറ്റയും മോദി സർക്കാർ അമേരിക്കയ്ക്ക് അടിയറവ് വെച്ചതായി രാഹുൽ ഗാന്ധി ഗുരുതരമായ ആരോപണം ഉന്നയിച്ചു. ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് വ്യവസായി അദാനിയാണ്. അമേരിക്കയിൽ അദാനിക്കെതിരെ ഉയർന്ന നിയമനടപടികൾ യഥാർത്ഥത്തിൽ ലക്ഷ്യം വെക്കുന്നത് മോദിയെ തന്നെയാണ്. ഈ ഭയം കാരണമാണ് അന്താരാഷ്ട്ര തലത്തിലുള്ള കരാറുകളിൽ ഇന്ത്യയുടെ താല്പര്യങ്ങൾ ബലികഴിച്ച് പ്രധാനമന്ത്രി അനാവശ്യ വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
മറ്റു സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ ശബരിമലയെക്കുറിച്ചോ അവിടുത്തെ വിശ്വാസികളെക്കുറിച്ചോ ഒരക്ഷരം മിണ്ടാൻ തയ്യാറായില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കർഷകരെ മറന്ന ഇടതുഭരണം; പരിഹാരവുമായി യുഡിഎഫ്
കേരളത്തിൻ്റെ നട്ടെല്ലായ റബ്ബർ കർഷകരുടെ കടുത്ത ദുരവസ്ഥയെക്കുറിച്ചും രാഹുൽ ഗാന്ധി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. മുൻപ് യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ നൽകിയിരുന്ന എല്ലാവിധ സബ്‌സിഡികളും ആനുകൂല്യങ്ങളും എൽഡിഎഫ് ഭരണത്തിൽ പൂർണ്ണമായും ഇല്ലാതായി. കർഷകരുടെ കണ്ണീരൊപ്പാനും അവരുടെ ന്യായമായ താല്പര്യങ്ങൾ സംരക്ഷിക്കാനും യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളാണ് ഈ സംസ്ഥാനത്തിൻ്റെ യഥാർത്ഥ കരുത്തെന്നും, അവർക്കായി യുഡിഎഫ് മുന്നോട്ട് വെക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പിലാക്കുമെന്നും ഉറപ്പ് നൽകിയാണ് രാഹുൽ തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ ഈ ആരോപണ പ്രത്യാരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
narendra-modi-is-controlling-pinarayi-vijayan-rahul-gandhi
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




