തിരുവനന്തപുരം: മലപ്പുറത്തെയും കാസർകോട്ടെയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി. മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസർകോട് നഗരസഭയിലും ജയിച്ചവരുടെ പേരുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് നടക്കുന്ന വർഗീയ ധ്രുവീകരണം ബോധ്യപ്പെടുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ആലപ്പുഴയിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇതിനെതിരെ വർഗീയ വിദ്വേഷം പടർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി.
യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് നോക്കിയാൽ മതിയെന്നും, ഭൂരിപക്ഷമുള്ള സമുദായത്തിൽ പെട്ടവരല്ലാതെ മറ്റാരും അവിടെ ജയിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു. “കാസർകോട് നഗരസഭ ഫലം പരിശോധിച്ചാൽ മതി, ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെയാണോ കേരളം മുന്നോട്ട് പോകേണ്ടത്? നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നോക്കരുത്” എന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ വാക്കുകൾ ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചും ജനപ്രതിനിധികളെ അവരുടെ പേരിന്റെ അടിസ്ഥാനത്തിൽ വർഗീയമായി വേർതിരിച്ചും സംസാരിക്കുന്നത് ഒരു മന്ത്രിക്ക് ചേർന്നതല്ലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തിലെ മതേതര സ്വഭാവത്തെ തകർക്കുന്നതാണ് മന്ത്രിയുടെ വാക്കുകളെന്നും അവർ കുറ്റപ്പെടുത്തി. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, മന്ത്രിയുടെ വാക്കുകളെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പാണ് മന്ത്രി നൽകിയതെന്നാണ് ബേബിയുടെ വിശദീകരണം. വർഗീയ ധ്രുവീകരണം തടയണമെന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Look at the names of the winners’; Minister Saji Cherian’s statement in controversy, Youth Congress files complaint









