എഡ്മിന്റൻ: ആൽബർട്ട കാനഡയിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം നടത്തുന്ന സന്നദ്ധപ്രവർത്തകരുമായി പ്രധാനമന്ത്രി മാർക്ക് കാർണി ബാൻഫിൽ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 19-ന് ആൽബർട്ടയിൽ വേർപിരിയൽ വിഷയത്തിൽ റഫറണ്ടം നടക്കാനിരിക്കെയാണ് ബാൻഫ് സെന്റർ ഫോർ ആർട്സ് ആൻഡ് ക്രിയേറ്റിവിറ്റിയിൽ ഫെഡറൽ ലിബറൽ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി പ്രവർത്തകരെ കണ്ടത്. കാനഡ എല്ലാവർക്കും വേണ്ടിയുള്ള രാജ്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വരുന്ന വോട്ടെടുപ്പിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്നും അഭ്യർത്ഥിച്ചു.
മുൻ ആൽബർട്ട ഉപമുഖ്യമന്ത്രി തോമസ് ലൂക്കാഷുക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന “ഫോറെവർ കനേഡിയൻ” ക്യാമ്പയിന്റെ അമ്പതോളം വരുന്ന പ്രവർത്തകർ ചുവപ്പും വെള്ളയും ബോർഡുകളുമായാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രചാരണ വാഹനത്തിൽ “കാനഡ എല്ലാവർക്കും വേണ്ടിയുള്ളതും എല്ലാവരുടെയും രാജ്യവുമാണ്” എന്ന് കുറിച്ച കാർണി പ്രവർത്തകർക്കൊപ്പം ദേശീയഗാനാലപനത്തിലും പങ്കാളിയായി. രാജ്യം നേരിടുന്ന ഈ പ്രധാന വിഷയത്തിൽ ഫെഡറൽ കൺസർവേറ്റീവ് പാർട്ടിയും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ലൂക്കാഷുക് ആഹ്വാനം ചെയ്തു.
Also Read : ഒന്റാറിയോയിൽ മിനിമം വേതനം വർധിപ്പിച്ചു: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ
റഫറണ്ടത്തിൽ ആൽബർട്ടയിലെ ജനങ്ങൾ എങ്ങനെ വോട്ട് ചെയ്യണമെന്ന് നിർദേശിക്കുന്നത് ഫെഡറൽ സർക്കാരിന്റെ ചുമതലയല്ലെന്ന് എമർജൻസി മാനേജ്മെന്റ് മന്ത്രി എലീനർ ഒൽഷെവ്സ്കി വ്യക്തമാക്കി. ജനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് പകരം രാജ്യത്തിന്റെ വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്. അതേസമയം, ആൽബർട്ട കാനഡയുടെ ഭാഗമായി തുടരുന്നതിന്റെ പ്രാധാന്യവും സാമ്പത്തിക നേട്ടങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് സർക്കാർ പ്രതിനിധികൾ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









