വിന്നിപെഗ്: കാനഡ-അമേരിക്ക വ്യാപാരയുദ്ധം മൂലം പ്രതിസന്ധിയിലായ കച്ചവടക്കാർക്കും ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കാനൊരുങ്ങി മാനിറ്റോബ പ്രവിശ്യാ സർക്കാർ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഈ ആഴ്ച അവസാനത്തോടെ പുറത്തുവിടുമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവിന്റെ ഓഫീസ് അറിയിച്ചു.
കനേഡിയൻ സ്റ്റീലിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം അധിക നികുതി ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിന് മറുപടിയായി അമേരിക്കൻ സ്റ്റീലിന്മേൽ കാനഡയും സെപ്റ്റംബർ 8 മുതൽ തിരിച്ചടിയായി നികുതി ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചിരുന്നു.
തീരുമാനം നടപ്പിലാകുന്നതോടെ വിപണിയിൽ തിരിച്ചടി നേരിടുന്ന കമ്പനികളെയും, അതിലൂടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള സാധാരണക്കാരായ തൊഴിലാളികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനിറ്റോബ സർക്കാർ സഹായ പാക്കേജ് കൊണ്ടുവരുന്നത്. “വ്യാപാര മേഖല തകരാതെ മുന്നോട്ട് കൊണ്ടുപോകണം. ഒപ്പം തന്നെ കമ്പനികളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കേണ്ടതുണ്ട്,” എന്ന് വിങ്ക്ളറിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രീമിയർ വാബ് കിന്യൂ പറഞ്ഞു.
ലളിതമായ പിന്തുണ വേണമെന്ന് വ്യവസായ മേഖല
സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കുന്നത് നല്ല കാര്യമാണെങ്കിലും, ജോലി നഷ്ടപ്പെട്ട ശേഷമുള്ള ആനുകൂല്യങ്ങളേക്കാൾ നിലവിലുള്ള കമ്പനികൾ അടച്ചുപൂട്ടാതെ നോക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് പ്രാദേശിക വ്യവസായികൾ പറയുന്നു.
“തീരുമാനം നടപ്പായാൽ ചില കമ്പനികൾക്ക് തിരിച്ചടിയുണ്ടാകാനും ആളുകൾക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
അതുകൊണ്ട് തൊഴിലാളികൾക്ക് സഹായം നൽകുന്നത് നല്ല കാര്യമാണ്. എങ്കിലും ആളുകളുടെ ജോലി നിലനിർത്താനും കമ്പനികളെ സഹായിക്കാനുമാണ് സർക്കാർ കൂടുതൽ തുക ചെലവഴിക്കേണ്ടതെന്ന് വിന്നിപെഗിലെ ‘ഹണ്ടർ വയർ’ കമ്പനി പ്രസിഡന്റ് ഡേവിഡ് കോസ് വ്യക്തമാക്കി. സർക്കാരിന്റെ ധനസഹായത്തിന് പകരം നികുതി കുറയ്ക്കുകയും ബിസിനസ് ചെയ്യാനുള്ള തടസ്സങ്ങൾ മാറ്റുകയുമാണ് വേണ്ടതെന്ന് പ്രതിപക്ഷ പാർട്ടി പ്രതിനിധിയായ കൊൺറാഡ് നാർത്തും അഭിപ്രായപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





