ബെംഗളൂരു: ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ അനധികൃത പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മലയാളി യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബി.എം.ടി.സി റിട്ടയേർഡ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും തടയാനെത്തിയ നാട്ടുകാരെ ആക്രമിക്കുകയും ചെയ്ത രണ്ട് മലയാളി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നടുറോഡിൽ അതിക്രമം അഴിച്ചുവിട്ട യുവാക്കളെ നാട്ടുകാർ തന്നെയാണ് സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടാക്സി കാറിലെത്തിയ യുവാക്കൾ വഴിതടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്ത റിട്ടയേർഡ് ബി.എം.ടി.സി കണ്ടക്ടറെ യുവാക്കൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തം വാർന്ന് വീണ ഇദ്ദേഹത്തെ രക്ഷിക്കാനും അക്രമികളെ പിടികൂടാനുമായി ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും യുവാക്കൾ തിരിഞ്ഞു. കയ്യിൽ കിട്ടിയ ശീതളപാനീയ കുപ്പികളും കല്ലുകളും റോഡിലെ മറ്റു വാഹനങ്ങൾക്ക് നേരെയും നാട്ടുകാർക്ക് നേരെയും എറിഞ്ഞ് ഇവർ പ്രദേശത്ത് വലിയ ഭീതി പടർത്തി.
അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ വളഞ്ഞുപിടിക്കുകയായിരുന്നു. പ്രതികൾ ലഹരിമരുന്നിന് അടിമകളാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ബാഗ് പരിശോധിച്ച പോലീസ് നിരോധിത ലഹരിമരുന്നെന്ന് സംശയിക്കുന്ന വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് കണ്ടെടുത്തിട്ടുണ്ട്. ഇത് രാസപരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. നടുറോഡിൽ യുവാക്കൾ നടത്തിയ ഈ ക്രൂരമായ അതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
Malayali youths go on a rampage in Bengaluru; Ret. Conductor stabbed, locals also attacked
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




