തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേടുകളിൽ മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ വിജയ് സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ ഏകദേശം 100 കോടി രൂപയുടെ വ്യത്യാസമുണ്ടെന്ന ഹർജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിജയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും നോട്ടീസ് അയച്ചത്.
ചെന്നൈ നിവാസിയായ വി. വിഘ്‌നേഷ് സമർപ്പിച്ച ഹർജി പ്രകാരം, പെരമ്പൂർ മണ്ഡലത്തിൽ വിജയ് വെളിപ്പെടുത്തിയത് 115.13 കോടി രൂപയുടെ ആസ്തിയാണ്. എന്നാൽ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ സത്യവാങ്മൂലത്തിൽ ഇത് 220.15 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയും വലിയ തുകയുടെ പൊരുത്തക്കേട് ഗുരുതരമായ വീഴ്ചയാണെന്നും ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. 100 കോടിയോളം രൂപ വെളിപ്പെടുത്താത്തത് ക്രമക്കേടാണെന്ന് ബെഞ്ച് വാക്കാൽ പരാമർശിക്കുകയും ചെയ്തു.
സ്വത്ത് വിവരങ്ങൾക്ക് പുറമെ സത്യവാങ്മൂലങ്ങളിൽ മറ്റ് ചില വൈരുദ്ധ്യങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകൾ ഇല്ലെന്ന് രേഖപ്പെടുത്തിയപ്പോൾ മറ്റൊന്നിൽ രണ്ട് എഫ്‌ഐആറുകൾ പരാമർശിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. കൂടാതെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ കൈകാര്യം ചെയ്തതിലും പ്രായം രേഖപ്പെടുത്തിയതിലും വ്യത്യാസങ്ങളുണ്ടെന്ന് ഹർജിയിൽ പറയുന്നു. മനഃപൂർവം വിവരങ്ങൾ മറച്ചുവെച്ചതാണോ അതോ സാങ്കേതിക പിഴവാണോ എന്നതിൽ വ്യക്തത വേണമെന്നാണ് ആവശ്യം.
ഏപ്രിൽ 23-നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുൻപ് തന്നെ ശരിയായ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കണമെന്നും ഇതിനായി റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും ടിവികെ വക്താക്കൾ പ്രതികരിച്ചു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കാൻ കോടതി മാറ്റി.
Madras High Court sends notice to actor Vijay over asset details discrepancy
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



