ഒട്ടാവ: കാനഡയിലെ ട്രക്കിംഗ് മേഖലയിലെ തൊഴിൽ വിസ (LMIA) അപേക്ഷകളിൽ വലിയ രീതിയിലുള്ള തട്ടിപ്പുകളും തൊഴിലാളി ചൂഷണവും നടക്കുന്നതായി കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ (IRCC) ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. വെറും ഒന്നോ രണ്ടോ ട്രക്കുകൾ മാത്രമുള്ള ചെറിയ കമ്പനികൾ പോലും വൻതോതിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുമതി വാങ്ങിയതായാണ് ഒഫീഷ്യൽ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ആവശ്യത്തിന് ഡ്രൈവിംഗ് പരിശീലനമില്ലാത്തവർക്ക് വിസ ലഭിച്ചത് റോഡപകടങ്ങൾ കൂടാൻ കാരണമായെന്നും, പലരും സമർപ്പിച്ച ഇംഗ്ലീഷ് ഭാഷാ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ രേഖകളും വ്യാജമാണെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ചില ഇമിഗ്രേഷൻ കൺസൾട്ടന്റുമാർ മുഖേന വന്ന അപേക്ഷകളിലാണ് ഈ ക്രമക്കേടുകൾ പ്രധാനമായും കണ്ടെത്തിയത്. വിസയ്ക്കായി ഏജന്റുമാർക്ക് പണം നൽകിയതായി സമ്മതിച്ച അപേക്ഷകർക്ക് കാനഡ അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ഇതോടൊപ്പം കാനഡയിലെത്തുന്ന താൽക്കാലിക തൊഴിലാളികൾ വലിയ ചൂഷണങ്ങൾ നേരിടുന്നതായും റിപ്പോർട്ടിലുണ്ട്. തൊഴിലിടങ്ങളിൽ ദുരുപയോഗം നേരിടുന്നവർക്കായി നൽകുന്ന പ്രത്യേക ഓപ്പൺ വർക്ക് പെർമിറ്റുകളുടെ എണ്ണം 2021-ലെ 875-ൽ നിന്ന് 2025 ആയപ്പോഴേക്കും 9,625 ആയി ഉയർന്നത് രാജ്യത്തെ തൊഴിൽ ചൂഷണത്തിന്റെ ആഴം വ്യക്തമാക്കുന്നു.
ഈ തട്ടിപ്പുകൾ തടയാൻ കനേഡിയൻ സർക്കാർ ഇപ്പോൾ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. എക്സ്പ്രസ് എൻട്രി വഴി എൽ.എം.ഐ.എ ജോലികൾക്ക് നൽകിയിരുന്ന അധിക പോയിന്റുകൾ നിർത്തലാക്കുകയും, ‘ജോബ് ബാങ്ക്’ വഴിയുള്ള നേരിട്ടുള്ള അപേക്ഷാ രീതി നിർബന്ധമാക്കുകയും ചെയ്തു. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും എല്ലാ ട്രക്കിംഗ് കമ്പനികളും ഇത്തരക്കാരല്ലെന്ന് ഐ.ആർ.സി.സി വ്യക്തമാക്കി. വിസയ്ക്കായി ആർക്കും പണം നൽകരുതെന്നും, വ്യാജരേഖകൾ ചമച്ച് കബളിപ്പിക്കാൻ നോക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
LMIA fraud in Canada's trucking sector; IRCC's internal report warns





