വാൻകൂവർ : ബ്രിട്ടീഷ് കൊളംബിയയിലെ ക്ലിന്റണിലും പരിസരപ്രദേശങ്ങളിലും കാട്ടുതീ പടർന്നതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശ്ത്തുണ്ടായ അന്തരീക്ഷ മാറ്റവും നേരിയ മഴയും തീയുടെ തീവ്രത കുറയ്ക്കാൻ സഹായിച്ചതായി ബി.സി. വൈൽഡ്‌ഫയർ സർവീസ് ചൊവ്വാഴ്ച വൈകുന്നേരം പുറത്തുവിട്ട വിവരങ്ങളിൽ വ്യക്തമാക്കി. എങ്കിലും ഈ മഴ മേഖലയിലെ രൂക്ഷമായ വരൾച്ചയ്ക്ക് ശാശ്വത പരിഹാരമാകില്ലെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യത്തിൽ ഫിഫ്റ്റിനൈൻ ക്രീക്ക് കാട്ടുതീയുമായി ലയിച്ച പിയർ ലേക്ക് കാട്ടുതീ ചൊവ്വാഴ്ച വൈകുന്നേരത്തോടെ 668.7 ചതുരശ്ര കിലോമീറ്റർ (66,871.2 ഹെക്ടർ) പ്രദേശത്തേക്ക് വ്യാപിച്ചിട്ടുnണ്ടായിരുന്നു.
ഗ്രാമത്തിന്റെ തെക്കുഭാഗത്ത് ചില കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ സ്ഥാപനങ്ങളോ കെട്ടിടങ്ങളോ പൂർണ്ണമായി നശിച്ചതായി റിപ്പോർട്ടുകളില്ലെന്നും ക്ലിന്റൺ മേയർ റോളണ്ട് സ്റ്റാങ്കെ പറഞ്ഞു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും തീയണയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബി.സി.യിൽ മൊത്തത്തിൽ 1,600 പ്രോപ്പർട്ടികൾക്ക് ഒഴിപ്പിക്കൽ ഉത്തരവും 3,100 പ്രോപ്പർട്ടികൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയം വെളിപ്പെടുത്തി.
തെക്കുഭാഗത്തുള്ള ബോസ്റ്റൺ ബാറിന് സമീപം ബ്രൺസ്‌വിക് ക്രീക്ക് കോംപ്ലക്സ് കാട്ടുതീ പടരുന്നത് തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ഇത് ഏകദേശം 375 ചതുരശ്ര കിലോമീറ്റർ (37,483 ഹെക്ടർ) വിസ്തൃതിയിൽ വ്യാപിച്ചിട്ടുണ്ട്. ഫ്രേസർ നദിയുടെ ഇരുവശങ്ങളിലുമായി പടരുന്ന ഈ തീ കാറ്റിന്റെ ദിശ കാരണം വേഗത്തിൽ വ്യാപിക്കുന്നില്ലെങ്കിലും, കുത്തനെയുള്ള ചരിവുകൾ കാരണം അഗ്നിശമന സേനാംഗങ്ങൾക്ക് ഇവിടേക്ക് നേരിട്ടെത്താൻ സാധിച്ചിട്ടില്ല. ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുന്നതിനായി ഡ്രോൺ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ബി.സി. വൈൽഡ്‌ഫയർ സർവീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ബി.സി.യിൽ 140 കാട്ടുതീ സജീവമായി നിൽക്കുന്നുണ്ട്, ഇതിൽ 37 ശതമാനവും അനിയന്ത്രിതമായി പടരുകയാണ്.
Light rain brings relief; Wildfire intensity in Clinton reportedly decreasing





